അണ്ണാ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവ്, 30 വര്‍ഷം തടവ് അനുഭവിക്കണം, ജയിലില്‍ പ്രത്യേക പരിഗണനകള്‍ നല്‍കരുതെന്നു കോടതി

ചെന്നൈ: അണ്ണാ സര്‍വ്വകലാശാലയിലെ ബലാത്സംഗക്കേസില്‍ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവ്.
ചെന്നൈ വനിതാ കോടതിയുടേതാണ് വിധി. 30 വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. 90,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കുറഞ്ഞത് 30 വര്‍ഷമെങ്കിലും കഴിയാതെ പ്രതിയെ പുറത്തുവിടരുതെന്നും ജയിലില്‍ പ്രത്യേക പരിഗണനകള്‍ നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു.
സര്‍വകലാശാലയുടെ സമീപം ബിരിയാണിക്കച്ചവടം നടത്തുന്ന ജ്ഞാനശേഖരന്‍ എന്നയാളാണ് 19-കാരിയായ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തത്. ബലാത്സംഗം അടക്കം ജ്ഞാനശേഖരനെതിരെ ചുമത്തിയ 11 കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രായമായ അമ്മയെ ശുശ്രൂഷിക്കാന്‍ മറ്റാരും ഇല്ലാത്തതിനാല്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്നാണ് ജ്ഞാനശേഖരനും ആവശ്യപ്പെട്ടു.
2024 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ ആണ്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയെയായിരുന്നു കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരന്‍ പീഡനത്തിനിരയാക്കിയത്. സര്‍വകലാശാല ക്യാമ്പസിന് പുറത്ത് ബിരിയാണിക്കട നടത്തുന്ന ആളായിരുന്നു ഇയാള്‍. ആണ്‍ സുഹൃത്തിനൊപ്പമിരുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. ഇരുവരേയും ഇയാള്‍ മര്‍ദിക്കുകയും ചെയ്തു. ഇതോടെ ആണ്‍ സുഹൃത്ത് സ്ഥലത്തുനിന്ന് ഓടിപ്പോയി. തുടര്‍ന്ന് ജ്ഞാനശേഖരന്‍ സര്‍വകലാശാല ലാബിന് പിന്നിലുള്ള ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ബ്ലാക്ക്മെയില്‍ ചെയ്യണം എന്ന ഉദ്ദേശ്യത്തോടെ ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. സംഭവദിവസംതന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ ചെന്നൈയില്‍ നിരവധി വീടുകളില്‍ മോഷണം നടത്തിയതായും ജ്ഞാനശേഖരന്‍ സമ്മതിച്ചിരുന്നു. നൂറിലധികം പവന്‍ സ്വര്‍ണവും ആഡംബര എസ്യുവിയും ഇയാളില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page