ന്യൂഡൽഹി: പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ കെപിസിസി പ്രസിഡന്റായി എഐസിസി നിയമിച്ചു. സ്ഥാനം നഷ്ടമായ കെ.സുധാകരൻ എംപി കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും. എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എംപി എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായും നിയമിച്ചു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. അടൂർ പ്രകാശ് യുഡിഎഫ് കൺവീനറാകും.

2011 മുതൽ പേരാവൂരിൽ നിന്നുള്ള എംഎൽഎയാണ് സണ്ണി ജോസഫ്. ആന്റോ ആന്റണി ആന്റണി എംപിയുടെ പേരും പരിഗണിച്ചിരുന്നു. എന്നാൽ കത്തോലിക്ക സഭയുടെ പിന്തുണയാണ് സണ്ണിക്കു തുണയായത്. പ്രസിഡന്റാകാൻ താത്പര്യമുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി എഐസിസിയെ അറിയിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുതിയ കെപിസിസി പ്രസിഡന്റെത്തുന്നത്. നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പാണ് സണ്ണി ജോസഫിനെ കാത്തിരിക്കുന്ന ആദ്യ പരീക്ഷണം.