ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണങ്ങളുമായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ആക്രമണത്തെക്കുറിച്ച് 3 ദിവസം മുൻപേ പ്രധാനമന്ത്രിക്കു രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു. ഇതോടെ കശ്മീർ സന്ദർശനം മോദി റദ്ദാക്കി. എന്നാൽ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും ഖർഗെ ആരോപിച്ചു.
ആക്രമണം ഉണ്ടാകുമെന്ന വിവരം കശ്മീർ പൊലീസിനെയും സുരക്ഷാ ഏജൻസികളെയും അറിയിച്ചില്ല. സുരക്ഷാ വീഴ്ചയുണ്ടായെന്ന് കേന്ദ്രം സർവകക്ഷിയോഗത്തിൽ സമ്മതിച്ചതാണ്. വിനോദസഞ്ചാരികളെ ഭീകരർ ലക്ഷ്യമിടുമെന്ന് അറിഞ്ഞിട്ടും സുരക്ഷ ഉറപ്പാക്കാത്തതെന്തെന്നും ഖർഗെ ചോദിച്ചു.
എന്നാൽ പരാമർശങ്ങൾക്കെതിരെ ബിജെപി രംഗത്തെത്തി. ആരോപണങ്ങൾക്കു തെളിവു ഹാജരാക്കാൻ ഖർഗെ തയാറാകണമെന്നും അല്ലാത്ത പക്ഷം രാജ്യത്തെ ജനങ്ങളോടു മാപ്പു ചോദിക്കണമെന്നും ബിജെപി വക്താവ് സി.ആർ. കേശവൻ പറഞ്ഞു.
