കൊളംബോ: പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരരെ കണ്ടെത്താൻ ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളത്തിൽ പരിശോധന. ചെന്നൈയിൽ നിന്നു കൊളംബോയിലെത്തിയ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലാണ് പരിശോധന നടക്കുന്നത്. ഭീകരാക്രമണവുമായി ബന്ധമുള്ള 6 പേർ ശ്രീലങ്കയിലേക്കു കടന്നെന്ന സൂചനയെ തുടർന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ ആവശ്യപ്രകാരം തിരച്ചിൽ ആരംഭിച്ചിട്ടുള്ളതെന്നു ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . ശ്രീലങ്കൻ പൊലീസും ശ്രീലങ്കൻ വ്യോമസേനയുമാണ് പരിശോധനയ്ക്കു നേതൃത്വം നൽകുന്നത്.
അതിനിടെ അതിർത്തിയിൽ സംഘർഷ സാഹചര്യം കൂടുതൽ രൂക്ഷമാക്കി കരയിൽ നിന്നു കരയിലേക്കു തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി പാകിസ്താൻ അവകാശപ്പെട്ടു. 450 കിലോമീറ്റർ പ്രഹരശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് പാക് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. അതിനിടെ പാക്കിസ്താനിൽ നിന്നുമുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചു.
ഒപ്പം ഇന്ത്യൻ തുറമുഖങ്ങളിൽ പാകിസ്താൻ കപ്പലുകൾക്കു വിലക്കേർപ്പെടുത്തി. ഇന്ത്യൻ കപ്പലുകൾ പാകിസ്താൻ തുറമുഖങ്ങളിൽ പ്രവേശിക്കരുതെന്നും തുറമുഖ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
