കണ്ണൂര്‍: സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച അരിയില്‍, ഷുക്കൂര്‍ വധക്കേസ് വിചാരണ തിങ്കളാഴ്ച ആരംഭിക്കും. എറണാകുളം സിബിഐ കോടതി (3)യിലാണ് വിചാരണ. നേരത്തെ മൂന്നു വര്‍ഷക്കാലം തളിപ്പറമ്പ് മജിസ്‌ട്രേറ്റ് ആയിരുന്ന ശബരിനാഥാണ് ജഡ്ജി.
2012 ഫെബ്രുവരി 20ന് ഉച്ചയ്ക്കാണ് ചെറുകുന്ന്, കീഴറ, വള്ളുവന്‍ കടവ്, ചുള്ളിയോട് വയല്‍ സ്വദേശിയും എംഎസ്എഫ് പ്രവര്‍ത്തകനുമായ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
തലേദിവസം അരിയിലെ സിപിഎം ഓഫീസിനു ചിലര്‍ പച്ചനിറത്തിലുള്ള പെയിന്റ് അടിച്ചിരുന്നു. മുന്‍ ലീഗ് പ്രവര്‍ത്തകരാണ് ഇതിനു പിന്നിലെന്നായിരുന്നു സിപിഎം ആരോപിച്ചിരുന്നത്. ഈ വിവരമറിഞ്ഞ് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, എംഎല്‍എ ആയിരുന്ന ടി.പി രാജേഷ്, ഏരിയാ സെക്രട്ടറിയായിരുന്ന പി.വി സുദേവന്‍ എന്നിവര്‍ കാറില്‍ അരിയിലേക്ക് പോകുന്നതിനിടയില്‍ ഒരു സംഘം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചിരുന്നു. പരിക്കേറ്റ നേതാക്കളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. അന്ന് ഉച്ചയ്ക്ക് ഷുക്കൂറും സുഹൃത്തുക്കളായ പി. സക്കരിയ, പി.വി അയൂബ്, പി. അബ്ദദുല്‍ സലിം, എന്‍.കെ ഹരിദാസ് എന്നിവര്‍ ചെറുകുന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ കീഴറയില്‍ എത്തിയപ്പോള്‍ ഒരു സംഘം പിടികൂടി. പിന്നീട് അഞ്ചു പേരുടെയും ഫോട്ടോകള്‍ അയച്ചു കൊടുക്കുകയും രണ്ടുപേരെ വിട്ടയക്കുകയും ചെയ്തു. തുടര്‍ന്ന് ചുള്ളിയോട് വയലിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ വച്ച് മൂന്നു പേരെയും വെട്ടുകയും കുത്തുകയും ചെയ്തുവെന്നാണ് കേസ്. ഷുക്കൂര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ അയൂബ്, സക്കറിയ എന്നിവരെ കണ്ണപുരം അഡീഷണല്‍ എസ്.ഐ നാരായണന്റെ നേതൃത്വത്തില്‍ മോചിപ്പിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വളപട്ടണം സിഐയായിരുന്ന യു. പ്രേമന്‍ ആണ് കേസ് അന്വേഷിച്ചത്. എന്നാല്‍ കേസില്‍ പി. ജയരാജനെ 12-ാം പ്രതിയായും ടി.പി രാജേഷിനെ 33ാം പ്രതിയായും കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിസാര വകുപ്പ് ചേര്‍ത്തതിനെതിരെ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക 2016ല്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി സ്വീകരിച്ച ജസ്റ്റിസ് കമാല്‍ പാഷ, കൊലപാതക ഗൂഢാലോചനയില്‍ പി. ജയരാജനും ടി.വി രാജേഷിനും ബന്ധമുണ്ടെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനായി കേസ് സിബിഐയ്ക്ക് വിടുകയും ചെയ്തു. സിബിഐ അന്വേഷണത്തില്‍ ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു. കെ.വി സുമേഷ്, എ.വി ബാബു, യു.വി വേണു, സി.എന്‍ മോഹനന്‍ തുടങ്ങിയവരാണ് മറ്റു പ്രതികള്‍. സിബിഐ അന്വേഷണത്തിനെതിരെ സിപിഎം സുപ്രിം കോടതിയെ സമീപിച്ചുവെങ്കിലും അനുകൂല വിധി ഉണ്ടായില്ല.
