ന്യൂഡൽഹി: രാജ്യത്ത് അടുത്ത പൊതു സെൻസസിനൊപ്പം ജാതി സെൻസസ് നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷം മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രത്യേക ജാതി സെൻസസ് നടത്തുന്നതിനു പകരം പൊതു സെൻസസിനൊപ്പം ഇതിന്റെയും കണക്കെടുക്കുകയാണ് ചെയ്യുക. ചില സംസ്ഥാനങ്ങളിൽ നടന്ന ജാതി സർവേ അശാസ്ത്രീയമാണ്. കോൺഗ്രസ് എന്നും ജാതി സെൻസസിനെ എതിർത്തിരുന്നു. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം നടത്തിയ സെൻസസുകളിലൊന്നും ജാതി സെൻസസ് നടത്തിയിരുന്നില്ല. എന്നാൽ രാഷ്ട്രീയമായി കോൺഗ്രസ് ഇതിനെ ഉപയോഗിച്ചതായും മന്ത്രി കുറ്റപ്പെടുത്തി.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം നടക്കാനിരിക്കെയാണ് നടപടി. ജാതി സെൻസസ് നടത്തണമെന്ന ആവശ്യം ഉയർത്തുന്ന കോൺഗ്രസ് ബിഹാറിലും ഇതു പ്രചാരണ വിഷയമാക്കും. ഇതിനു തടയിടുകയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോപണമുണ്ട്. നേരത്തേ കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന, കർണാടക സംസ്ഥാനങ്ങൾ ജാതി സെൻസസ് നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
.