തിരുവനന്തപുരം: കഞ്ചാവ് വിൽപനയെക്കുറിച്ച് പൊലീസിനു വിവരം നൽകിയ സഹോദരന്മാരായ യുവാക്കളെ വെട്ടിപരുക്കേൽപിച്ചു. രതീഷ്, രജനീഷ് എന്നിവരെയാണ് എട്ടംഗ സംഘം ആക്രമിച്ചത്. തിരുവനന്തപുരം പോത്തൻകോട് കാട്ടോയിക്കോണത്താണ് സംഭവം. വീടിനടുത്തായി സഹോദരന്മാർ നടത്തുന്ന പശു ഫാമിനു സമീപം കഞ്ചാവ് വിൽക്കുന്ന വിവരം ഇവർ പോത്തൻകോട് പൊലീസിനെ അറിയിച്ചിരുന്നു. പിന്നാലെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രജനീഷിനെ ലഹരി സംഘം തടഞ്ഞു നിർത്തി മർദിക്കാൻ ശ്രമിച്ചു. രക്ഷപ്പെട്ടോടി പൊലീസ് സ്റ്റേഷനിൽ വിവരം പറഞ്ഞു. ആക്രമികൾക്കെതിരെ നടപടി സ്വീകരിക്കാമെന്ന് പൊലീസ് ഉറപ്പു നൽകി. പിന്നാലെ ഫാമിലേക്കു മടങ്ങി എത്തിയപ്പോഴാണ് രജനീഷിനെയും രതീഷിനെയും സംഘം വെട്ടി പരുക്കേൽപിച്ചത്. രതീഷിന്റെ തലയിൽ 20 തുന്നലും കയ്യിൽ പൊട്ടലുമുണ്ട്. പ്രായപൂർത്തിയാകാത്തവരും അക്രമി സംഘത്തിൽ ഉൾപ്പെട്ടിരുന്നു. പരാതി നൽകിയ വിവരം പൊലീസിൽ നിന്നു അക്രമിസംഘം അറിഞ്ഞതാകാമെന്നു സംശയിക്കുന്നതായി യുവാക്കൾ പറഞ്ഞു. വധശ്രമത്തിനു പൊലീസ് കേസെടുത്തിട്ടുണ്ട്.
