തിരുവനന്തപുരം: മോഹൻലാൽ ചിത്രമായ എമ്പുരാന്റെ റിലീസ് തടയാൻ ലക്ഷ്യമിട്ടായിരുന്നോ നിർമാതാക്കളുടെ സമരമെന്നു പരിശോധിക്കണമെന്ന് മന്ത്രിയും നടനുമായ ഗണേഷ് കുമാർ ആവശ്യപ്പെട്ടു. നിർമാതാക്കളുടെ സംഘടനയിലെ ചിലർക്ക് സിനിമയുടെ പ്രമേയം നേരത്തേ ചോർന്നു കിട്ടിയതായി സംശയമുണ്ട്. അതിനാൽ സിനിമ പുറത്തു വരുന്നത് തടയണമെന്ന ഉദ്ദേശത്തോടെയായിരുന്നോ സമരം എന്ന് ചിന്തിക്കണമെന്നും ഒരു ഇംഗ്ലിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. സമരം കൊണ്ട് നിർമ്മാതാക്കളുടെ സംഘടന എന്താണ് നേടിയത്?
ഏതു നടന്റെ ശമ്പളം കുറച്ചിട്ടാണു സമരം പിൻവലിച്ചത്. ആന്റണി പെരുമ്പാവൂരി
ന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിക്കാനാണോ നിർമാതാക്കളുടെ സംഘടന സമരം പ്രഖ്യാപിച്ചതെന്നും മന്ത്രി ചോദിച്ചു.
എമ്പുരാന്റെ റിലീസിനു മുൻപാണ് നിർമാതാക്കൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സംഘടന സമരം പ്രഖ്യാപിച്ചത്. ഇതിനായി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ എമ്പുരാന്റെ ബജറ്റ് സംഘടന വൈസ്പ്രസിഡന്റ് ജി. സുരേഷ്കുമാർ പറഞ്ഞതിനെതിരെ നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയിരുന്നു. ഇതോടെ സുരേഷ് കുമാറിനെതിരെ ആന്റണി ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. പൃഥിരാജും മോഹൻലാലും പിന്തുണയുമായി രംഗത്തെത്തി. പിന്നാലെ എമ്പുരാൻ റിലീസ് ചെയ്യുന്ന മാർച്ച് 27ന് സൂചന പണിമുടക്ക് നടത്താൻ സംഘടന ശ്രമം ആരംഭിച്ചു. എന്നാൽ സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെയാണ് പണിമുടക്കിൽ നിന്നു പിന്മാറിയതെന്നു മന്ത്ര പറഞ്ഞു.
