കാസര്‍കോട്: മയക്കുമരുന്നു മാഫിയക്കെതിരെ കാസര്‍കോട് പൊലീസ് കുടുക്കു മുറുക്കുന്നു.
മയക്കുമരുന്നു കേസുകളില്‍ പ്രതികളാവുന്നവരുടെയും അവരുടെ ബന്ധുക്കളുടെയും സ്വത്തും വാഹനങ്ങളും പണവും കണ്ടു കെട്ടാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പൊലീസ് നീക്കമാരംഭിച്ചു. ഇതു സംബന്ധിച്ച നടപടി ക്രമങ്ങള്‍ക്കു ആര്‍ടിഒ, രജിസ്‌ട്രേഷന്‍ വിഭാഗങ്ങളുമായി ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജ് ബന്ധപ്പെട്ടിട്ടുണ്ട്.
ബേക്കല്‍ ഡിവൈ.എസ്.പിയുടെ നീക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മറ്റു പൊലീസ് സ്റ്റേഷനുകളിലും ഇതു വ്യാപിപ്പിക്കാനും നീക്കമുണ്ട്. സാരോപദേശവും ബോധവല്‍ക്കരണ ശ്രമങ്ങളും മയക്കുമരുന്നു മാഫിയയെ പിന്തിരിപ്പിക്കുന്നതില്‍ പരാജയമാണെന്നതിനാലാണ് നടപടികള്‍ കടുപ്പിക്കുന്നത്.
അതേ സമയം രാസലഹരി പദാര്‍ത്ഥങ്ങള്‍ ജില്ലയില്‍ കൂടുതലായി എത്തുന്നതു കര്‍ണ്ണാടകയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നുമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ലഹരിവേട്ട ശക്തിപ്പെടുത്താനും നീക്കമുണ്ട്. അതേ സമയം പൊലീസിന്റെ ലഹരിവേട്ടയെ ബാഹ്യ ഇടപെടലുകള്‍ ദുര്‍ബലപ്പെടുത്തുന്നതായും സംസാരമുണ്ട്. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 31 വരെ 304 മയക്കുമരുന്നു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. 312 പ്രതികളില്‍ 311 പേരെ അറസ്റ്റു ചെയ്തു. കാസര്‍കോട്, ബേക്കല്‍ പൊലീസ് സ്റ്റേഷനുകളിലാണ് ഏറ്റവും കൂടുതല്‍ മയക്കുമരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 35 കേസുകള്‍ വീതം. ഏറ്റവും കുറവ് ചീമേനി, വെള്ളരിക്കുണ്ട് സ്റ്റേഷനുകളിലാണ്. ഇരു സ്റ്റേഷനുകളിലും മൂന്നു വീതം കേസുകള്‍.
