മുംതാ- വനിത സിനിമ ;ലോക വനിതാ ദിനത്തിൽ പൂർത്തിയാകും

കാസർകോട് : സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ വനിതാ ശാക്തീകരണത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന വുമൺ സിനിമ “ മുംതാ “ യുടെ ചിത്രീകരണം ലോക വനിതാ ദിനത്തിൽ കാസർകോട്ട് പൂർത്തിയാകും

പേര് പോലെ മുംതയുടെ എല്ലാ തലത്തിലുമുള്ള അണിയറ പ്രവർത്തകരും വനിതകളാണ്. സിനിമയുടെ സംവിധായിക ഫർസാന ബിനി അസഫർ, കാസർകോട് കാരിയായ ഒരു വീട്ടമ്മയാണ് എന്നതാണ് പ്രത്യേകത. മാത്രമല്ല ജില്ലയിലെ ബദിയഡുക്കയിലെയും, കുമ്പഡാജെയിലെയും പരിസര പ്രദേശങ്ങളായിരുന്നു സിനിമയുടെ ലൊക്കേഷൻ.

കെ എസ് എഫ്. ഡി സി നടത്തിയ വുമൺ സിനിമ എന്ന വനിതാ ശാക്തീകരണ പദ്ധതിയിൽ സംവിധായിക ഫർസാനയാണ് തിരക്കഥ എഴുതിയിട്ടുള്ളത്. ശില്പശാലയിൽ തിരക്കഥ വിപുലീകരിക്കുകയും സൂഷ്മ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. ഇന്ത്യയിലെ പ്രമുഖ സിനിമ പ്രവർത്തകനും, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായിരുന്ന അമിത് ത്യാഗി, ഹിന്ദി റൈറ്റർ, ഡയറക്ടർമാരായ പ്രിയ കൃഷ്ണകുമാർ, അതുൽ തെയ്‌ക്ഷേ എന്നിവരാണ് ശില്പ ശാലയ്ക്ക് നേതൃത്വം നൽകിയത്.

ജനറൽ / എസ് സി വിഭാഗങ്ങളിയായി 85ഓളം തിരക്കഥകളിൽ നിന്ന് തെരെഞ്ഞെടുത്ത നാല് തിരക്കഥകളിൽ ഒന്ന് “മുംതാ” ആയിരുന്നു. ഭർത്താവും, സിനിമാ പ്രവർത്തകനുമായ ഡോ. ബിനി അസഫർ ആണ് ഫർസാനക്ക് പ്രചോദനം നൽകി പ്രോത്സാഹിപ്പിച്ചത്.

വടക്കൻ കേരളത്തിലെ വീട്ടമ്മയായ ആദ്യ വനിതാ സംവിധായിക എന്ന നിലയിൽ ഫർസാന സിനിമ ചരിത്രത്തിൻ്റെ ഭാഗമാകുകയാണ്. ഈ സിനിമയിലെ പിന്നണി പ്രവർത്തകരെല്ലാം വനിതകളാണ്. കേരളത്തിലെ ആദ്യത്തെ ഓൾ ക്രൂ വുമൺ സിനിമ എന്ന നിലയിൽ കൂടി മുംതാ സിനിമാ ചരിത്രത്തിൻ്റെ ഭാഗമാകുകയാണ്.

സാമൂഹിക സാമ്പ്രദായിക വ്യവസ്ഥകളിൽ അകപ്പെട്ടുപോകുന്ന ഒരു ഉമ്മയുടെയും മകളുടെയും അതിജീവനത്തിൻ്റെ കഥയാണ് മുംതാ അനാവരണം ചെയുന്നത്. കുമ്പഡാജെയിലെ പുത്രകള എന്ന ഉണക്കപുൽമേട്ടിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. കാസർകോട്ടെ ഉൾഗ്രാമങ്ങളിലെ നിർധനരായ കുറെ ജനങ്ങളുടെ വരണ്ട ജീവിതവും മുംതാ വരച്ചു കാട്ടുന്നു. പുത്രകളയിലെ വരണ്ട കാറ്റിനെ നിർധനരായ മനുഷ്യരുടെ വരണ്ട ജീവിതവുമായി ബന്ധിപ്പിച്ച് സൂക്ഷ്മവും, അസാധാരണവുമായ കുറെ ചെറു ജീവിതങ്ങളുടെ കഥയാണ് മുംതയെ വേറിട്ട് നിർത്തുന്നത്.

സപ്ത ഭാഷ സംഗമ ഭൂമിയായ ജില്ലയിലെ ഏഴ് ഭാഷകളും സിനിമയിൽ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ജില്ലയിലെ വിവിധ പ്രാദേശിക ഭാഷ സ്ലാങ്ങുകളും സിനിമയിൽ ഉടനീളമുണ്ട്. യക്ഷഗാനം, കോഴിപ്പോര്, ദഫ്മുട്ട്, എന്നിവയെ കൂടാതെ ഇവിടുത്തെ ആളുകളുടെ ഭക്ഷണം, വസ്ത്രധാരണം., പാർപ്പിടം,ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയൊക്കെ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. കാസർകോടിൻ്റെ വടക്കൻ ഗ്രാമങ്ങളിൽ പണ്ട് മുതൽക്കേ ജലം സംരക്ഷിക്കുന്ന സാമ്പ്രദായിക രീതിയായ സുരംഗ ( തുരങ്കം )യുടെ ചരിത്രപരവും, പാരിസ്ഥിതികവുമായ പ്രാധാന്യത്തെ സിനിമ എടുത്തു കാണിക്കുന്നു. മാത്രവുമല്ല സുരംഗ വിദഗ്‌ധനായ കുഞ്ഞമ്പുവിനെ അനുസ്മരിക്കുന്ന ചില രംഗങ്ങളും സിനിമയിൽ ഉണ്ട്.

പത്താം ക്ലാസ്സ്കാരിയായ ബാലതാരം ധനലക്ഷ്മിയാണ് മുംതാ എന്ന കേന്ദ്ര കഥാ പാത്രത്തെഅവതരിപ്പിക്കുന്നത്. നടന്മാരായ സന്തോഷ് കീഴാറ്റൂർ, നവാസ് വള്ളിക്കുന്ന്, സിബി തോമസ്, പ്രദീപ് ചെറിയാൻ, മനോജ് കുമ്പള ,സിദ്ധാർഥ്, ആനന്ദ്, ജിജോ, എന്നിവരും, നടിമാരായ ഡോ. വൃന്ദ, നന്ദിനി എന്നിവരുണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുംതയുടെ സന്തത സഹചാരിയായി മുന്ന എന്ന ഒരു ആട്ടിൻകുട്ടിയും സിനിമയിൽ ഉടനീളമുണ്ട്. ഇത് കൂടാതെ ഏകദേശം അമ്പതോളം തദേശവാസികളും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒട്ടനവധി ദേശീയ അന്തർദേശിയ അവാർഡുകൾ ലഭിച്ച കാമറ വുമൺ ഫൗസിയ ഫാത്തിമയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ ആയി രതീന പി ടി യും ചീഫ് അസ്സോസിയേറ്റ് ഡയറക്റായി രമ്യാ സർവദയും പ്രവർത്തിക്കുന്നു. എഡിറ്റിംഗ് നിർവഹിക്കുന്നത് വീണ ജയപ്രകാശ്. മറ്റ് അണിയറ പ്രവർത്തകർ ദുന്ദു രഞ്ജീവ്‌, ഫെമിന ജബ്ബാർ, ഐറീൻ ജോസഫ്, അനിതാ ഷെയ്ഖ്,മാനസ എന്നിവരാണ്. കാസർകോട് ചെംനാട് മഹീനിക്ക തറവാട് അംഗമാണ് ഫർസന. പിതാവ് പി.കെ. മാഹിൻ . മാതാവ് ജമീല മക്കൾ : ഫസീർ, ആയിഷ. ഡോ. ബിനി അസഫറാണ് ഭർത്താവ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page