വാഷിങ്ടൺ: അമേരിക്കയെ ആശങ്കയിലാഴ്ത്തി വീണ്ടും കാട്ടുതീ. ലോസ് ആഞ്ചൽസിൽ 2 മണിക്കൂറിൽ 8000 ഏക്കറിലേക്ക് തീ പടർന്നു. തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് തീ പടർന്നത്. ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ഏഴിടത്തായാണ് ലോസ് ആഞ്ചൽസിൽ കാട്ടുതീ പടരുന്നത്. ഇതിൽ രണ്ടിടത്തേത് വലിയ കാട്ടുതീയാണ്. ഇവ അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു. അതേസമയം കെട്ടിടങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും തീ പടർന്നിട്ടില്ലെങ്കിലും ആശങ്കയുള്ളതിനാൽ മുഴുവനാളുകളെയും മാറ്റിപ്പാർപ്പിക്കുകയാണ്. അമേരിക്കൻ സൈന്യം രക്ഷാപ്രവർത്തനത്തിനായി ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെട്ടു. കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഒരു ലക്ഷത്തോളം പേർക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി. ഒരു വിധം കാട്ടുതീയിൽ നിന്ന് ലോസ് ആഞ്ചൽസ് രക്ഷപ്പെട്ട് വരുന്നതിനിടെയാണ് വീണ്ടും കാട്ടുതീ ഉണ്ടായത്.
