പുനർ വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ; കാസർകോട് സ്വദേശിനിയുടെ കൂട്ടാളികളാണ് പിടിയിലായവർ

കോഴിക്കോട്: കോഴിക്കോട് പുനർ വിവാഹ വാഗ്ദാനം നൽകി ഡോക്ടറുടെ അഞ്ചര ലക്ഷത്തിലേറെ രൂപയും മൊബൈൽ ഫോണും ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ രണ്ടുപേർ കൂടി പിടിയിൽ. കുടക് സ്വദേശി മാജിദ്, മലപ്പുറം മേലാറ്റൂർ സ്വദേശി സലീം എന്നിവരാണ് നടക്കാവ് പൊലീസിന്‍റെ പിടിയിലായത്. കേസിലെ ഒന്നാംപ്രതി കാസർകോട് സ്വദേശിനി ഇർഷാനയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ യുവതിയുടെ കൂട്ടാളികളാണ് ഇപ്പോൾ പിടിയിലായത്. തിരുവനന്തപുരം ജില്ലക്കാരനായ ഡോക്ടറാണ് പരാതിക്കാരൻ. ഫൊറൻസിക് സർവീസിൽ നിന്നാണ് ഇയാൾ വിരമിച്ചത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ നടക്കാവ് സബ് ഇൻസ്പെക്ടർമാരായ ലീല വേലായുധൻ, ബിനു മോഹൻ, എസ് ഷിബു, എഎസ് ഐ ശ്രീകാന്ത് എന്നിവരും ഉണ്ടായിരുന്നു. പുനർ വിവാഹത്തിനായി ഡോക്ടർ പത്രത്തിൽ പരസ്യം നൽകി. ഈ പരസ്യം കണ്ടതോടെയാണ് പ്രതികൾ തട്ടിപ്പിന് പദ്ധതിയിടുകയായിരുന്നു. കാസർകോട് നീലേശ്വരം സ്വദേശിയായ ഇർഷാന ഡോക്ടറുമായി പരിചയത്തിലായി. പിന്നാലെ വിവാഹം തീരുമാനിച്ചു. ഇർഷാനക്ക് താമസിക്കാനായി കോഴിക്കോട് വീടെടുക്കാൻ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു, ഡോക്ടർ അത് നൽകുകയും ചെയ്തു. ആ വീട് കാണാൻ പോകുന്നതിനിടെയാണ് ഡോക്ടറുടെ മൊബൈലും ലാപ്ടോപ്പും ഉൾപ്പെടെയുള്ളവ തട്ടിയെടുത്ത് സംഘം രക്ഷപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു പ്രതികൾ മുങ്ങിയത്. ഇഷാനയെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എങ്കിലും കൂട്ടുപ്രതികളായ കുടക് സ്വദേശി മാജിദ്, മലപ്പുറം സ്വദേശി സലീം എന്നിവർ ഒളിവിലായിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കാസർകോട് വച്ച് ഇരുവരും പിടിയിലായത്. ഡോക്ടർ പ്രതികളെ രണ്ടുപേരേയും തിരിച്ചറിഞ്ഞിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page