കാസർകോട്: ഡിസംബർ ഏഴിന് കെട്ടിതൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനി കണ്ണു തുറന്നു, മരുന്നു കളോട് പ്രതികരിച്ചു തുടങ്ങി. ട്യൂബ് വഴി നൽകുന്ന ഭക്ഷണത്തോടും വിദ്യാർത്ഥിനി പ്രതികരിച്ചു തുടങ്ങിയത് ആശാവഹമാണെന്നു ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. മംഗ്ളൂരുവിലെ രണ്ടു സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകിയ ശേഷമാണ് കണ്ണൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. കാഞ്ഞങ്ങാട്, അതിഞ്ഞാലിലെ മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ വാർഡന്റെ പീഡനത്തെ തുടർന്നാണ് ഹോസ്റ്റലിൽ കെട്ടി തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് കേസ്. കാഞ്ഞങ്ങാടും പരിസരത്തും ഏറെ കോളിളക്കങ്ങൾക്ക് ഇടയാക്കിയ ആത്മഹത്യാശ്രമ സംഭവം എല്ലാവരും മറന്നു തുടങ്ങിയതിനു പിന്നാലെയാണ് ആശാവഹമായ മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നത്. സംഭവത്തിൽ ഹോസ്റ്റൽ വാർഡനെതിരെ കേസെടുത്തിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല.







