മൈസൂരു: ഇന്‍ഫോസിസിന്റെ മൈസൂരു ക്യാംപസില്‍ പുലി. ഇന്‍ഫോസിസ് ക്യാംപസില്‍ ചൊവ്വാഴ്ച രാവിലെയാണു പുലിയെ കണ്ടത്. തുടര്‍ന്ന് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. കെട്ടിടത്തിന്റെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് സോണിലെ പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവി കാമറകളിലുമുണ്ട്. ഇതിനുപിന്നാലെതന്നെ ക്യാംപസിനുള്ളില്‍ ആരും കടക്കരുതെന്ന് നിര്‍ദേശം നല്‍കിയെന്ന് എച്ച്ആര്‍ വിഭാഗം അറിയിച്ചു. മയക്കു വെടി വിദഗ്ധർ ഉൾപ്പെടെ 50 അംഗ വനം വകുപ്പ് സംഘം സ്ഥലത്ത് എത്തി. തെർമൽ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് രാത്രിയും തിരച്ചിൽ തുടര്‍ന്നു. കെണിയും ഒരുക്കിയിട്ടുണ്ട്. റിസർവ് വനത്തിന് സമീപം ഹെബ്ബാൾ വ്യവസായ മേഖലയിലാണ് ഇൻഫോസിസ് പ്രവർത്തിക്കുന്നത്. ഇൻഫോസിസിന്റെ രാജ്യത്തെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണ് മൈസൂരുവിലേത്. ഏകദേശം15,000ൽപ്പരം ജീവനക്കാരാണ് ഈ ക്യാംപസിലുളളത്. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ ജീവനക്കാർക്കു വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കുകയായിരുന്നു. പുലിയുടെ ദൃശ്യങ്ങൾ ക്യാമറകളിൽ പതിഞ്ഞതോടെയാണ് ക്യാംപസിനുള്ളിൽ ആരും കടക്കരുതെന്ന് നിര്‍ദേശം നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു.







