മലപ്പുറം: പെരിന്തൽമണ്ണയിൽ വൻ സ്വർണക്കവർച്ച. സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയേയും സഹോദരനെയും ആക്രമിച്ച് പരുക്കേൽപ്പിച്ച് 3.5 കിലോഗ്രാം സ്വർണം കവർന്നു. പെരിന്തൽമണ്ണ ടൌണിലുള്ള എംകെ ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയുമാണ് കാറിലെത്തിയ കവർച്ചാ സംഘം കണ്ണിൽ മുളകുപൊടി സ്പ്രേ ചെയ്തുകൊണ്ട് ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി കടയടച്ചിറങ്ങിയ ഇറങ്ങിയ ജ്വല്ലറി ഉടമയേയും സഹോദരനെയും കാറിലെത്തിയ കവർച്ചാ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇവരെ പിന്നീട് കവർച്ചാ സംഘം കുത്തിപ്പരിക്കേൽപ്പിക്കുകയും തുടർന്ന് സ്വർണവുമായി കടന്നുകളയുകയുമായിരുന്നു. സംഭവത്തിൽ പരിക്കേറ്റ ഇരുവരെയും ചികിൽസയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഊട്ടി റോഡിലെ കെ.എം. ജൂവലറി ബിൽഡിങ് ഓടിട്ട കെട്ടിടത്തിലായതിനാൽ ആഭരണണങ്ങൾ കടയിൽ സൂക്ഷിക്കാതെ രാത്രി ഉടമയുടെ വീട്ടിലേക്ക് ബാഗിലാക്കി കൊണ്ടുപോകുകയാണ് പതിവ്. ഇത് വ്യക്തമായി അറിയുന്നവരാകും കവർച്ചയ്ക്ക് പിന്നിലെന്നാണ് സംശയം. നഷ്ടപ്പെട്ട സ്വർണത്തിന് രണ്ടരക്കോടി രൂപയിലധികം വിലവരും. കാറിൽ ഇരുവരെയും പിന്തുടർന്നെത്തിയ സംഘം ആദ്യം കാറുപയോഗിച്ച് സ്കൂട്ടർ ഇടിച്ചിടുകയായിരുന്നു. അലങ്കാർ കയറ്റത്തിലെ വളവിൽ ഇവരുടെ വീടിന് മുന്നിലെ ഗെയിറ്റിൽ സ്കൂട്ടർ എത്തിയ ഉടനെയായിരുന്നു ആക്രമണം. കാർ ഇടിച്ചതോടെ സ്കൂട്ടർ മറിഞ്ഞു. കാറിലുണ്ടായിരുന്നവർ യൂസഫിന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുകയും മുഖത്തിടിക്കുകയും ചെയ്തശേഷം സ്വർണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ചെർപ്പുളശ്ശേരി ഭാഗത്തേക്കുവന്ന കാറിൽത്തന്നെ കടന്നു. കാറിനുള്ളിൽ എത്ര പേരുണ്ടായിരുന്നു എന്ന് വ്യക്തമായിട്ടില്ല. പെരിന്തൽമണ്ണ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
