ഹവാന: ദക്ഷിണ ക്യൂബയിൽ ശക്തമായ രണ്ട് ഭൂചലനം. വൻ നാശനഷ്ടം. ഒട്ടേറെ പേർക്ക് പരിക്കേറ്റു. തെക്കൻ ഗ്രാൻമ പ്രവിശ്യയിലെ ബാർട്ടലോം മാസോ തീരത്തുനിന്ന് ഏകദേശം 25 മൈൽ അകലെയാണ് 6.8 തീവ്രതയിൽ രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 5.9 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനത്തിന് ഒരു മണിക്കൂറിനു ശേഷമാണ് രണ്ടാമത്തെ ഭൂചലനം സംഭവിച്ചത്. ചുഴലിക്കാറ്റിൽ നിന്ന് കരകയറാൻ പാടുപെടുമ്പോഴാണ് രാജ്യത്തെ നടുക്കിയ ഭൂകമ്പം ഉണ്ടായത്. അതേസമയം മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കരീബിയൻ ദ്വീപ് രാഷ്ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചില സ്ഥലങ്ങളിൽ ഭൂകമ്പത്തിന്റെ ആഘാതത്തിൽ വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയസ് കനാൽ പറഞ്ഞു. കഴിഞ്ഞയാഴ്ച, റാഫേൽ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ക്യൂബയുടെ ദേശീയ ഗ്രിഡ് തകർന്നിരുന്നു. 10 ദശലക്ഷം ആളുകൾക്ക് വൈദ്യുതിയില്ലാതായി.
