അന്ന് ശരീരം കടന്ന് പുറത്തു പോയത് 23 ബുള്ളറ്റുകള്‍: ഒക്ടോബര്‍ 31, ഇന്ന് ഇന്ത്യയുടെ ഉരുക്കു വനിതയുടെ 40-ാം രക്തസാക്ഷിത്വ ദിനം

രാജ്യം കണ്ട ഉരുക്കു വനിതയുടെ ചരമവാര്‍ഷിക ദിനമാണ് ഇന്ന്. ഇന്ദിരാ ഗാന്ധിയുടെ ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് 40 വര്‍ഷം. സ്വന്തം വസതിയില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വം വഹിച്ചത്. ലോകം ശ്രദ്ധയോടെ കേട്ടിരുന്ന വാക്കുകളുടെ ഉടമ. വിമര്‍ശനങ്ങള്‍ ഒരുപാടുണ്ടെങ്കിലും ഇന്ദിരാ ഗാന്ധിയെന്നാല്‍ എന്നും ചങ്കൂറ്റത്തിന്റെ മറുവാക്കാണ്.
1984 ഒക്ടോബര്‍ 31-ലെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്റെ പ്രതികാരമായാണ് അംഗരക്ഷകര്‍ ഇന്ദിരയെ കൊലപ്പെടുത്തിയത്. സമയം രാവിലെ 9.10നു ഡല്‍ഹി സഫ്ദര്‍ജംഗ് റോഡിലെ ഒന്നാം നമ്പര്‍ വസതിയില്‍ നിന്ന് അക്ബര്‍ റോഡിലെ ഓഫീസിലേക്കുള്ള പുല്‍ത്തകിടിയിലൂടെ നടക്കുകയായിരുന്നു ഇന്ദിരാ ഗാന്ധി. ബ്രിട്ടീഷ് ചലചിത്രകാരന്‍ പീറ്റര്‍ ഉസ്റ്റിനോവ് അഭിമുഖത്തനായി കാത്തുനിന്നിരുന്നു. പെട്ടെന്ന് കവാടത്തില്‍ കാവല്‍നിന്നവരുടെ തോക്കുകളില്‍ നിന്ന് വെടിയുണ്ടകള്‍ പാഞ്ഞു. അംഗരക്ഷകര്‍ ഇന്ദിരാഗാന്ധിക്കു നേരെ 31 ബുള്ളറ്റുകള്‍ തൊടുത്തു. അതില്‍ ഏഴെണ്ണം ഇന്ദിരയുടെ ശരീരത്തിനുള്ളില്‍ തറയ്ക്കുകയും ശേഷിച്ച 23 എണ്ണം ശരീരം കടന്ന് പുറത്തേക്ക് പോവുകയും ചെയ്തു. ഇന്ത്യ കണ്ട ഏറ്റവും കരുത്തയായ വനിതാ നേതാവിന്റെ ജീവിതത്തിന് അവിടെ അന്ത്യം കുറിക്കുകയായിരുന്നു. ‘ഓപ്പറേഷന്‍ ബ്ലൂസ്റ്റാറി’ല്‍ പ്രകോപിതരായ സബ് ഇന്‍സ്പ്കടര്‍ ബിയാന്ത് സിങും കോണ്‍സ്റ്റബിള്‍ സത് വന്ത് സിങും ചേര്‍ന്ന് ആ ജീവനെടുത്തു. 1999-ല്‍ ബിബിസി വോട്ടെടുപ്പിലൂടെ ‘വിമന്‍ ഓഫ് ദ മില്ലേനിയം’ ആയി പ്രഖ്യാപിച്ചതും ഇന്ത്യയുടെ സ്വന്തം ഇന്ദിരയെയാണ്.
രാജ്യത്തെ ഏക വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി, ബാങ്കുകളുടെ ദേശസാല്‍ക്കരണം, രാജകുടുംബങ്ങളുടെ പ്രിവിപേഴ്‌സ് നിര്‍ത്തലാക്കല്‍ തുടങ്ങിയ പരിഷ്‌കരണങ്ങളിലൂടെ രാജ്യ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 1971 ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം, ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തുടങ്ങിയ നിരവധി സുപ്രധാന സംഭവങ്ങള്‍ക്കും പ്രധാനമന്ത്രിയെന്ന നിലയില്‍ ഇന്ദിരാഗാന്ധി നേതൃത്വം നല്‍കി. രാജ്യത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാന്‍ മുന്‍കൈയെടുത്തത് മുതല്‍, ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്ത അടിയന്തരാവസ്ഥ നടപ്പിലാക്കിയതുവരെ അവരുടെ കാലത്തായിരുന്നു. പാകിസ്ഥാനോട് യുദ്ധം ചെയ്ത് ബംഗ്ലാദേശിനെ സ്വതന്ത്രമാക്കിയപ്പോള്‍, എതിരാളികള്‍ പോലും വിളിച്ചു, ദുര്‍ഗ. ശക്തിയുടെ ദുര്‍ഗ.
ചങ്കുറപ്പിന്റെ മറുവാക്കാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിനെന്നും ഇന്ദിരാ ഗാന്ധി. വെടിയേറ്റ് വീണ് 40 വര്‍ഷത്തിനിപ്പുറവും ആ പെണ്‍കരുത്ത് ഇന്ത്യന്‍ ജനതയുടെ ഹൃദയങ്ങളിലിപ്പോഴും ജ്വലിച്ചു നില്‍ക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page