ന്യൂഡല്‍ഹി: വിമാനങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി സന്ദേശം അയച്ച ഒരാള്‍ അറസ്റ്റില്‍. ഉത്തം നഗര്‍ സ്വദേശിയായ ശുഭം ഉപാധ്യായ(25)യാണ് ഡല്‍ഹിയില്‍ പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തിലെ ബോംബ് ഭീഷണിയിലാണ് അറസ്റ്റ്. ടിവിയില്‍ സമാനമായ ഭീഷണി വാര്‍ത്തകള്‍ കണ്ടപ്പോള്‍ പ്രശസ്തിക്കുവേണ്ടിയാണ് പ്രതി ഭീഷണി സന്ദേശം അയച്ചതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. അടുത്തകാലത്ത് നടന്ന ഭീഷണികളില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തേയാളാണ് ശുഭം. കഴിഞ്ഞ ആഴ്ച 17 വയസുകാരനെ മുബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയ്ക്കുമിടയില്‍ രണ്ട് ഭീഷണി സന്ദേശം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന് നേരെയുണ്ടായതായി പൊലീസ് പറഞ്ഞു. ഇതിനെ തുടർന്ന് നടത്തിയ അന്വഷണത്തിലാണ് സന്ദേശം അയച്ചത് ശുഭമാണെന്ന് കണ്ടെത്തിയത്. സമൂഹമാധ്യമം വഴിയായിരുന്നു ശുഭം ഭീഷണിപ്പെടുത്തിയത്. ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പൊലീസ് അറിയിച്ചു.അതേസമയം രാജ്യത്ത് വിമാനങ്ങള്‍ക്ക് നേരെയുള്ള ഭീഷണി വര്‍ധിക്കുകയാണ്. ഒക്ടോബര്‍ 14 മുതല്‍ 275 വിമാനങ്ങള്‍ക്കാണ് ഭീഷണിയുണ്ടായത്. കഴിഞ്ഞ ദിവസം മാത്രം 25 ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് നേരെയാണ് ഭീഷണി ഉണ്ടായത്. വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ എക്‌സ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു. പതിനൊന്ന് എക്‌സ് അക്കൗണ്ടുകളുടെ വിവരങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചത്. വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ വിമാന കമ്പനികള്‍ക്ക് കൈമാറിയിട്ടുണ്ട്. ബോംബ് ഭീഷണി സന്ദേശം തടയാന്‍ എക്സ് പ്ലാറ്റ്ഫോം എ ഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചിട്ടുണ്ട്. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യുന്നതാണ് സംവിധാനം. ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് കോടികളുടെ നഷ്ടമാണ് ബോംബ് ഭീഷണി മൂലമുണ്ടായത്. മാത്രമല്ല, യാത്രക്കാരെ ഇത് വലിയ രീതിയില്‍ ബാധിക്കുകയും ചെയ്തിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ വ്യോമയാന മന്ത്രി രാം മനോഹർ നായിഡു പൊലീസിന് നിർദ്ദേശം നൽകി.
