ആദ്യ പരിഗണന കാബിൻ പരിശോധന; ഷിരൂരിൽ ഓറഞ്ച് അലർട്ട്, തിരച്ചിൽ തുടരാൻ ഒരുക്കങ്ങളോടെ ദൗത്യസംഘം, കാണാതായ അർജുന് വേണ്ടി പ്രാർത്ഥനയിൽ കേരളം

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പത്താം ദിവസവും തുടരും. ലോറിയെ കുറിച്ചുള്ള വിവരം ലഭിച്ചതോടെ ഇന്ന് നിർണായക ദിവസം. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കാകും പ്രഥമ പരിഗണന. എല്ലാ ഒരുക്കങ്ങളുമായി ദൗത്യസംഘം ഇന്ന് പുഴയിൽ ഇറങ്ങും. റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും. ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ഡൈവർമാർ കാബിനിൽ എത്തിയാകും അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കുക. തുടർന്ന് ലോറിയെ ലോക്ക് ചെയ്ത് പൊക്കിയെടുക്കാനുള്ള ശ്രമങ്ങളാരംഭിക്കും. ലോറിയുടെ കിടപ്പ് മനസ്സിലാക്കാൻ ഡ്രോൺ ബെയ്സ്ഡ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധന നടക്കും. ഒമ്പത് മണിയോടെ ഡ്രോൺ എത്തിക്കുമെന്നാണ് സൂചന. ലോറി വലിച്ച് കയറ്റാൻ വലിയ ക്രെയിൻ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ റോഡ് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. അതേസമയം ഇന്ന് തെരച്ചിൽ നടക്കുന്ന സ്ഥലത്തേക്ക് മാധ്യമ പ്രവർത്തകർക്ക് പ്രവേശനം ഉണ്ടാകില്ല. മൊബൈൽ ഫോൺ അടക്കമുള്ളവ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വൈകുന്നേരത്തിനുള്ളിൽ ഓപ്പറേഷൻ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം മണ്ണിടിച്ചൽ സമയത്ത് അർജുൻ പുറത്തേക്കിറങ്ങിയിട്ടുണ്ടോ എന്ന സംശയവും ദൗത്യ സംഘത്തിനുണ്ട്. ദുരന്തം ഉണ്ടാകുന്ന സമയത്ത് ലോറിയുടെ കാബിനുള്ളിൽ ഉറങ്ങിക്കിടക്കുന്നു എന്നാണ് ആദ്യം വിവരം ലഭിച്ചത്. തിരൂരിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ഒരു മണിക്കൂറിനുള്ളിൽ തന്നെ ലോറിയെ പുറത്തെടുക്കാൻ ആവുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page