സംസ്ഥാനത്ത് വീണ്ടും ആശങ്ക ഉയര്‍ത്തിയ നിപാ വൈറസ് ലോകത്താദ്യമായി കണ്ടെത്തിയത് മലേഷ്യയിലായിരുന്നു. അവിടത്തെ പന്നികളിലാണ് ആദ്യം ഇതു പ്രകടമായത്. സിംഗപ്പൂരിലും ബംഗ്ലാദേശിലും ഈ രോഗം പിന്നീടു മനുഷ്യരെ ബാധിച്ചു. ഇന്ത്യയില്‍ പശ്ചിമ ബംഗാളിലാണ് നിപ രോഗം ആദ്യം കണ്ടെത്തിയത്. 2001 ലായിരുന്നു ഇത്. എന്നാല്‍ രോഗ ലക്ഷണങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു ഇതു നിപയാണെന്നു കണ്ടെത്തിയത് 2004 ലായിരുന്നു. ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോപൈറിഡേ രോഗവിഭാഗത്തില്‍പ്പെട്ടതാണ്. ഈ വൈറസ് മൃഗങ്ങളില്‍ നിന്നു മൃഗങ്ങളിലേക്കു പകരുന്നതാണ്. പഴ വര്‍ഗങ്ങള്‍ ഭക്ഷിക്കുന്ന വാവലുകളില്‍ നിന്നും പന്നികളില്‍ നിന്നുമാണ് ഇതു മനുഷ്യരിലേക്കു പകരുന്നത്.
വൈറസ് ശരീരത്തിനുള്ളില്‍ കടന്നാല്‍ നാലു ദിവസത്തിനു ശേഷം രോഗലക്ഷണങ്ങള്‍ പ്രകടമാവും. രോഗം പ്രകടമാവുന്നതിനു ചിലപ്പോള്‍ 21 ദിവസം വരെ വേണ്ടി വരും. നാലു ദിവസത്തിനുള്ളില്‍ രോഗ ബാധ പ്രകടമായാലും രോഗലക്ഷണങ്ങള്‍ 21 ദിവസത്തിനുള്ളിലേ വ്യക്തമാവൂ.
പനി, തലവേദന, തലകറക്കം, ബോധക്ഷയം, ചുമ, വയറുവേദന, മനം പുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. രോഗ ലക്ഷണം അനുഭവപ്പെട്ടാല്‍ രണ്ടു ദിവസത്തിനുള്ളില്‍ അബോധാവസ്ഥയോ ബോധക്ഷയമോ ഉണ്ടായേക്കും. തലച്ചോറിനെയും ശ്വാസ കോശത്തേയും ബാധിക്കാനും ഇടയുണ്ട്.
രോഗം സ്ഥിരീകരിക്കുന്നതു തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം തലച്ചോറിലെ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയുടെ സാമ്പിളുകള്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തിയാണ്. നിപ വൈറസ് ബോധയുള്ള വവ്വാലുകളില്‍ നിന്നു രോഗം പകരാതിരിക്കാനാണ് ഈ രോഗ ബാധയില്‍ നിന്നു രക്ഷപ്പെടാനുള്ള പ്രധാന മാര്‍ഗ്ഗം. ഇതിനു വവ്വാലുകളുടെ ആവാസ കേന്ദ്രത്തില്‍ നിന്നും ബോധ പൂര്‍വ്വം അന്നു നില്‍ക്കണം. വവ്വാല്‍ കടിച്ച പഴങ്ങള്‍ പക്ഷിക്കരുത്. മാത്രമല്ല, അത്തരത്തിലുള്ള പഴങ്ങളില്‍ പിടിക്കുക പോലും ചെയ്യരുത്.
മാസ്‌ക് ഉപയോഗിക്കുക, സാമൂഹ്യ അകലം പാലിക്കുക, കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ചു വൃത്തിയാക്കുക, രോഗിയില്‍ നിന്നു ഒരു മീറ്ററെങ്കിലും അകലം പാലിക്കുക, രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങളും പാത്രങ്ങളും പ്രത്യേകം സൂക്ഷിക്കുക, നിപ എന്ന സംശയത്തില്‍ ആശുപത്രികളിലെത്തുന്നവരെ പ്രത്യേക വാര്‍ഡില്‍ പ്രവേശിക്കുകയും അവിടെയെത്തുന്ന ആശുപത്രി ജീവനക്കാര്‍ മാസ്‌ക്കും കൈയുറയും ധരിക്കുകയും വേണം. രോഗമുള്ളവരെന്നു സംശയിക്കുന്നവരെയും രോഗികളെയും പരിചരിക്കുന്നവര്‍ മുന്‍കരുതല്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
കേരളത്തില്‍ 2018 മേയിലാണ് ആദ്യമായി നിപ സ്ഥിരീകരിച്ചത്. നിപ വൈറസ് ബാധയെന്നു സംശയമുണ്ടായുടനെ അതു സ്ഥിരീകരിക്കാന്‍ കഴിഞ്ഞു എന്നതു സംസ്ഥാനത്ത് ആരോഗ്യ രംഗത്തു പാലിക്കുന്ന ജാഗ്രത ഓര്‍മ്മിപ്പിക്കുന്നു. സംസ്ഥാനത്തു വവ്വാലുകള്‍ വഴിയാണ് രോഗ ബാധ ആദ്യമുണ്ടായത്. ശനിയാഴ്ച മലപ്പുറത്തു 14 കാരനു നിപ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആഞ്ചാം തവണയും നിപബാധ ഉണ്ടായിരിക്കുകയാണ്.
2018 ല്‍ പേരാമ്പ്രയിലാണ് വൈറസ് ബാധ അനുഭവപ്പെട്ടത്. കടുത്ത പനിയായിരുന്നു ലക്ഷണം. ഇത്തരത്തില്‍ പേരാമ്പ്ര ആശുപത്രിയിലെത്തിയ ആളെ കോഴിക്കോടു മെഡിക്കല്‍ കോളേജാശുപത്രിയിലേക്കു മാറ്റി. ഈ രണ്ടിടങ്ങളില്‍ നിന്നും മറ്റുള്ളവരിലേക്കു രോഗം പടര്‍ന്നു. രോഗ ബാധയുണ്ടായ 20 പേരില്‍ 18 പേര്‍ മരിച്ചു. ഒരു നഴ്‌സും രോഗം ബാധിച്ചു മരണപ്പെട്ടു. രണ്ടാം തവണ ഉണ്ടായത് തൊട്ടടുത്ത വര്‍ഷമായിരുന്നു. എറണാകുളത്തായിരുന്നു അന്നു രോഗം പ്രകടമായത്. 2019 ലുണ്ടായ രണ്ടാമത്തെ നിപബാധ പെട്ടെന്നു നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു.
മൂന്നാമതു 2021 സെപ്റ്റംബറില്‍ കോഴിക്കോടു ചാത്തമംഗലത്തുണ്ടായ നിപരോഗ ബാധയില്‍ ഒരു 12 കാരന്‍ മരിച്ചു.
നാലാമതും രോഗം പ്രകടമായത് കോഴിക്കോട്ടായിരുന്നു. 2023 ആഗസ്റ്റില്‍. കുറ്റ്യാടി മരുതോങ്കര, ആയഞ്ചേരിയില്‍ നിപ ബാധയെതുടര്‍ന്നു രണ്ടു പേര്‍ മരിച്ചു. അഞ്ചാം തവണയായ ഇപ്പോള്‍ മലപ്പുറത്താണ് രോഗം പ്രകടമായത്. മുന്‍കരുതലും അതീവ ജാഗ്രതയുമാണ് മറ്റ് ഏതു പകര്‍ച്ചവ്യാധികളിലുമെന്നപോലെ നിപയിലും സമൂഹം സ്വീകരിക്കേണ്ടത്. പരിസര ശുചീകരണവും ഇതില്‍ പരമപ്രധാനമായി പരിപാലിക്കേണ്ടതാണ്.