പോക്സോ കേസ്: മൊഴി മാറ്റിയില്ലെങ്കില്‍ ഇരയെയും കുടുംബത്തേയും കൊല്ലുമെന്ന് ഭീഷണി; നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: പോക്സോ കേസില്‍ മൊഴി മാറ്റി പറഞ്ഞില്ലെങ്കില്‍ ഇരയേയും കുടുംബത്തേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. കുമ്പള, ബംബ്രാണവയലിലെ വരുണ്‍രാജ് ഷെട്ടി(30)യെ ആണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ്കുമാറും സംഘവും ചൊവ്വാഴ്ച രാവിലെ അറസ്റ്റു ചെയ്തത്. വരുണ്‍ രാജിന്റെ സഹോദരനും കാപ്പ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന കിരണ്‍രാജ് ഷെട്ടി പോക്സോ കേസില്‍ പ്രതിയാണ്. 2018 ല്‍ കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ കാസര്‍കോട് കോടതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് വരുണ്‍രാജ് സഹോദരന് അനുകൂലമായി മൊഴി നല്‍കിയില്ലെങ്കില്‍ ഇരയെയും കുടുംബത്തേയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയത്. ഇക്കാര്യം ഇര തിങ്കളാഴ്ച കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരമാണ് വരുണ്‍രാജ് ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തത്. പ്രതി നാടുവിടാന്‍ സാധ്യത ഉണ്ടെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ്കുമാറും പൊലീസുകാരായ വിനോദ് കുമാര്‍, സുഭാഷ് എന്നിവരും ചൊവ്വാഴ്ച പുലര്‍ച്ചെ വീടുവളഞ്ഞു പരിശോധന നടത്തി. പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. രാവിലെ ആറുമണിയോടെ പൊലീസുകാരായ വിനോദും സുഭാഷും മഫ്ടിയില്‍ വീട്ടുപരിസരത്ത് കാത്തുനിന്നു, ആറുമണിയോടെ വസ്ത്രങ്ങള്‍ ബാഗിലാക്കി മംഗ്ളൂരുവിലേക്ക് രക്ഷപ്പെടുന്നതിനിടയിലാണ് വരുണ്‍രാജ് ഷെട്ടി പിടിയിലായത്. ഇയാളും നിരവധി കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. എസ്.ഐ കെ. ശ്രീജേഷ് ആണ് കേസ് അന്വേഷിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page