നഗരത്തില്‍ തളര്‍ന്നുവീണയാളെ ഏറ്റെടുക്കാന്‍ ആരും വന്നില്ല; ഒടുവില്‍ പൂഴിക്കടകന്‍ അടവുമായി പൊലീസ്

നഗരത്തില്‍ തളര്‍ന്നു വീണ് ആശുപത്രിയില്‍ കഴിഞ്ഞിരുന്നയാളെ ബന്ധുക്കളാരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ പൂഴിക്കടകന്‍ അടവുമായി പൊലീസ് രംഗത്തിറങ്ങിയതോടെ ലക്ഷ്യം കണ്ടു. ഏതാനും ദിവസം മുമ്പ് മംഗളൂരു നഗരത്തിലാണ് സംഭവം. നഗരത്തിന് സമീപത്തെ വെങ്കപ്പ ഗൗഡയുടെ തോട്ടത്തിലെ ജോലിക്കാരനായിരുന്നു ശേഖരഗൗഡ. ഇയാളുടെ കൃത്യമായ മേല്‍വിലാസം തൊഴിലുടമയ്ക്കും അറിയില്ലായിരുന്നു. പേരും. ധര്‍മ്മസ്ഥല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരന്‍ എന്ന് മാത്രമേ വെങ്കപ്പഗൗഡയ്ക്ക് അറിയാമായിരുന്നുള്ളു.
ഇതിനിടയിലാണ് ഒരു അത്യാവശ്യകാര്യത്തിനായി ശേഖര ഗൗഡ മംഗ്ളൂരു നഗരത്തിലെത്തിയത്. നഗരത്തില്‍ വെച്ച് കുഴഞ്ഞു വീണ ഇയാളെ സ്ഥലത്തുണ്ടായിരുന്ന ഓട്ടോഡ്രൈവര്‍മാരും മറ്റും ചേര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞിട്ടും പൂര്‍വ്വ സ്ഥിതിയിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ശേഖരഗൗഡയെ വെന്‍ലോക് ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ ആശുപത്രിയില്‍ കഴിയുന്ന കാര്യം ധര്‍മ്മസ്ഥലയിലെ പലരെയും അറിയിച്ചു. എന്നാല്‍ ബന്ധുക്കളാരും തിരിഞ്ഞു നോക്കിയില്ല.
ഇതേ തുടര്‍ന്നാണ് പൊലീസ് പൂഴിക്കടകന്‍ അടവ് പ്രയോഗിക്കാന്‍ തയ്യാറായത്. വെന്‍ലോക് ആശുപത്രിയില്‍ കഴിയുന്ന ശേഖര ഗൗഡ മരണപ്പെട്ടതായി ധര്‍മ്മസ്ഥല പൊലീസിനെ അറിയിച്ചു. ഇതോടെ പൊലീസ് ശേഖരഗൗഡയുടെ ബന്ധുക്കളെ തേടിയിറങ്ങുകയും കണ്ടെത്തുകയും ചെയ്തു. മരണം സംഭവിച്ചതറിഞ്ഞ ബന്ധുക്കള്‍ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലെത്തി മോര്‍ച്ചറിയില്‍ അന്വേഷിച്ചു. എന്നാല്‍ ശേഖര ഗൗഡയുടെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആശുപത്രിയില്‍ അന്വേഷിച്ചപ്പോഴാണ് ശേഖരഗൗഡ മരണപ്പെട്ടിട്ടില്ലെന്നും ബന്ധുക്കളെ കണ്ടെത്താന്‍ പൊലീസ് ഒരുക്കിയ തന്ത്രമായിരുന്നുവെന്നും ബന്ധുക്കള്‍ക്ക് മനസ്സിലായത്. ഇപ്പോള്‍ ബന്ധുക്കളുടെ പരിചരണത്തിലാണ് ശേഖര ഗൗഡ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page