സംശയരോഗം: ഭാര്യയെ കഴുത്തു മുറുക്കി കൊന്ന കേസില്‍ പ്രതി കുറ്റക്കാരന്‍; ശിക്ഷ ജൂണ്‍ 21ന്

കാസര്‍കോട്: സംശയത്തെത്തുടര്‍ന്ന് ഭാര്യയെ പട്ടാപ്പകല്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. പെര്‍ള, കെ.കെ റോഡ്, അജിലടുക്കയിലെ ജനാര്‍ദ്ദന (50) നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ. മനോജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ജൂണ്‍ 21ന് പ്രസ്താവിക്കും.
2020 സെപ്തംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം. ജനാര്‍ദ്ദനന്റെ ഭാര്യ സുശീല (45)യാണ് കൊല്ലപ്പെട്ടത്.
പകല്‍ 2.30നും വൈകുന്നേരം ആറു മണിക്കും ഇടയിലാണ് സംഭവം. വീട്ടില്‍ നിന്ന് സുശീലയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ അബോധാവസ്ഥയിലാണ് സുശീലയെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭര്‍ത്താവായ ജനാര്‍ദ്ദനനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ജനാര്‍ദ്ദനയെ ബദിയഡുക്ക എസ്.ഐ ആയിരുന്ന വി.കെ അനീഷ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു. വീണ് പരിക്കേറ്റ മാതാവിനെ പരിചരിക്കുന്നതിന് സ്വന്തം വീട്ടിലായിരുന്നു സുശീല. കൊലപാതകം നടന്ന ദിവസം മൊബൈല്‍ ഫോണ്‍ എടുക്കാനായിരുന്നു സുശീല ഭര്‍തൃവീട്ടില്‍ എത്തിയിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page