
ചെന്നൈ: വ്യാജമെന്ന് സംശയിക്കുന്ന മദ്യം കഴിച്ച് 12 പേർ മരിച്ചു. 40 പേരെ പോണ്ടിച്ചേരി ജിപ്മെർ, കിളളിക്കുറിശ്ശി മെഡിക്കൽ കോളേജാശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. കരുണാപുരത്തെ വ്യാജമദ്യ കേന്ദ്രത്തിൽ നിന്നു മദ്യപിച്ചവരാണ് അപകടത്തിൽപ്പെട്ടതെന്നു പറയുന്നു. മൂന്നുപേര്‍ വീട്ടില്‍വെച്ചാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ചിലർ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മരണകാരണം പരിശോധനക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് കളക്ടര്‍ ശ്രാവണ്‍ കുമാര്‍ അറിയിച്ചു. രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മരണകാരണം സ്ഥിരീകരിക്കാൻ പരിശോധനാ ഫലം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.