മുള്ളേരിയയില്‍ നിന്ന് 4.76 കോടി രൂപയുമായി മുങ്ങിയ സിപിഎം നേതാവ് ബംഗ്ളൂരുവില്‍ പൊങ്ങി; മുങ്ങിയത് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലെ സെക്രട്ടറി; ഇയാളെ സി പി എം പുറത്താക്കി

കാസര്‍കോട്: അംഗങ്ങള്‍ അറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണ്ണ പണയ വായ്പയെടുത്ത് മുങ്ങിയ സഹകരണ സ്ഥാപനത്തിന്റെ സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ആള്‍ ബംഗ്ളൂരുവില്‍ പൊങ്ങി. പ്രതിയെ തേടി ആദൂര്‍ പൊലീസ് ഉടന്‍ അങ്ങോട്ടേക്ക് പോകും. കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് ബെള്ളൂര്‍, കിന്നിംഗാറിലെ കെ. സൂപ്പി നല്‍കിയ പരാതിയില്‍ സിപിഎം കര്‍മ്മന്തൊടി സ്വദേശിയും സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ. രതീശനെതിരെ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വകുപ്പുതല പരിശോധനയിലാണ് കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ 4,75,99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. ജനുവരി മാസം മുതല്‍ പല തവണകളായി പണയ സ്വര്‍ണം ഇല്ലാതെയാണ് ഏഴു ലക്ഷം രൂപ വരെ ഓരോ അംഗത്തിന്റെയും പേരില്‍ വായ്പയെടുത്തത്. ഇക്കാര്യം ഭരണസമിതിയെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കകം പണം തിരിച്ചടയ്ക്കാമെന്നാണ് രതീഷ് ചിലര്‍ക്ക് വാക്കു കൊടുത്തിരുന്നു. എന്നാല്‍ പ്രസിഡണ്ട് പരാതി നല്‍കിയതിന് പിന്നാലെയാണ് സെക്രട്ടറിയായ രതീഷ് നാട്ടില്‍ നിന്ന് മുങ്ങിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് രതീഷ് ബംഗ്ളൂരുവില്‍ ഉള്ളതായി സൂചന ലഭിച്ചത്. കേസ് ഉടനെ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് സൂചന. രതീഷിനെ സി പി എം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page