വ്യഭിചാരത്തിന് പിടിയിലാകുന്ന സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലുമെന്ന് താലിബാന്‍ മേധാവി മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ ഔദ്യോഗിക ചാനലില്‍ ശബ്ദ സന്ദേശത്തിലൂടെ അറിയിച്ചു.
സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലുന്നത് പുനരാരംഭിക്കുകയാണെന്ന് കഴിഞ്ഞ ശനിയാഴ്ച സ്റ്റേറ്റ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ഒരു വോയ്സ് സന്ദേശത്തില്‍ പ്രഖ്യാപിച്ചതായാണ് വിവരം.
അന്താരാഷ്ട്ര സമൂഹം വാദിക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ താലിബാന്റെ ഇസ്ലാമിക ശരിയത്തിന്റെ വ്യാഖ്യാനത്തിന് എതിരാണെന്ന് അഖുന്ദ്‌സാദ ശബ്ദ സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ വ്യഭിചാരത്തിനുള്ള ശിക്ഷ ഞങ്ങള്‍ ഉടന്‍ നടപ്പിലാക്കും. ഞങ്ങള്‍ സ്ത്രീകളെ പൊതുസ്ഥലത്ത് ചമ്മട്ടികൊണ്ട് അടിക്കും അവരെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലുമെന്നാണ് പറയുന്നത്.
2021ല്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം, ജോലി തുടങ്ങിയവയ്ക്കൊക്കെ വിലക്കേര്‍പ്പെടുത്തി. അധികാരത്തില്‍ തിരിച്ചെത്തി ഒരു മാസത്തിന് ശേഷം, പെണ്‍കുട്ടികള്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേരുന്നത് വിലക്കി. 2022 ഡിസംബറില്‍ യൂണിവേഴ്‌സിറ്റി പ്രവേശനവും നിഷേധിച്ചു. പിന്നീട് തൊഴില്‍ മേഖലയില്‍ അവരുടെ പങ്കാളിത്തം പരിമിതപ്പെടുത്തുകയും ചെയ്തു. വിവാഹം പോലും പെണ്‍കുട്ടികളുടെ അനുമതിയില്ലാതെയാണ് അഫ്ഗാനില്‍ നടക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവസ്ഥ ‘ആഗോളതലത്തില്‍ ഏറ്റവും മോശമാണെന്നാണ് റിപോര്‍ട്ട് ചെയ്യുന്നത്. താലിബാന്‍ ഗവണ്‍മെന്റിന്റെ നയങ്ങള്‍ ‘ലിംഗ വര്‍ണ്ണവിവേചനത്തിന്’ കാരണമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. രാജ്യത്ത് വിഷാദരോഗം വ്യാപകമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പെണ്‍കുട്ടികളുടെ ആത്മഹത്യാനിരക്ക് വളരെയധികം വര്‍ദ്ധിച്ചു.
