കാസർകോട്: കുമ്പള ശാന്തിപള്ളത്തെ പ്രവാസി സുബൈറിന്റെ വീട്ടിലെ കവർച്ചയിൽ പൊലീസ് അന്വേഷണം ഊർജിതം. പ്രതികളുടെതെന്നു സംശയിക്കുന്ന 20 ഓളം വിരലടയാളങ്ങൾ പൊലീസിന് ലഭിച്ചു. കുമ്പള ഇൻസ്പെക്ടർ ടി എം വിപിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 23 പവൻ സ്വർണാഭരണങ്ങളും 400 ദിർഹവും ആണ് വീട്ടിൽ നിന്ന് കവർച്ച ചെയ്യപ്പെട്ടത്. ഡോഗ് സ്ക്വാഡ് എത്തിച്ച പോലീസ് നായ മണം പിടിച്ച് തൊട്ടടുത്ത വീടുകളിലും പിന്നീട് കവർച്ച ചെയ്യപ്പെട്ട വീടിന്റെ പിറകുവശത്തും മണം പിടിച്ചുനിന്നു. വിജനമായ പ്രദേശത്തേക്കും പോലീസ് നായ ഓടി. അസ്വാഭാവികമായി മണം പിടിച്ചു നിന്ന സ്ഥലങ്ങൾ പൊലീസ് അടയാളപ്പെടുത്തി. വിരൽ അടയാള വിദഗ്ധർ നടത്തിയ അന്വേഷണത്തിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന ഇരുപതോളം വിരലടയാളങ്ങൾ കണ്ടെത്തി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് വീട്ടുകാര്‍ കുടുംബസമേതം സഹോദരിയുടെ വീട്ടില്‍ നോമ്പു തുറക്ക് പോയ സമയത്താണ് വീട് കുത്തിത്തുറന്ന് കവർച്ച നടന്നത്. ചൊവ്വാഴ്ച രാവിലെ കുടുബം തിരിച്ചെത്തിയാപ്പോഴാണ് കവർച്ച നടന്നതായി അറിഞ്ഞത്. വാതില്‍ കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടത്. വീടിന്റെ പിറകുവശത്തുള്ള ഗേറ്റിന്റെ പൂട്ടും തകർത്താണ് മോഷ്ടാക്കൾ വീടിന്റെ അകത്ത് കയറിയതെന്നാണ് സംശയിക്കുന്നത്. വീട്ടുകാരെ കുറിച്ചും പരിസരത്തെക്കുറിച്ച് നന്നായി അറിയുന്ന മോഷ്ടാക്കളായിരിക്കും കവർച്ചക്ക് പിന്നിൽ എന്നാണ് പൊലീസിന്റെ സംശയം.
