കൂക്കാനം റഹ്‌മാന്‍
1960 കളില്‍ ജീവിച്ചു വന്നിരുന്ന കൗമാരക്കാരായ ഞങ്ങളുടെ പ്രായക്കാര്‍ക്ക് കൂടുതല്‍ മോഹങ്ങളൊന്നുമില്ലായിരുന്നു. പേര് പ്രിന്റ് ചെയ്തു കാണാനും. റേഡിയോയിലൂടെ പേരു പ്രക്ഷേപണം ചെയ്യുന്നത് കേള്‍ക്കാനും താല്‍പര്യമുണ്ടായിരുന്നു. സുഹൃത്തുക്കളെ അസൂയപെടുത്താനും പെണ്‍ കൂട്ടുകാരികള്‍ അറിയുന്നതില്‍ അഭിമാനം കൊള്ളാനുമായിരുന്നു അത്തരം ശ്രമം. നോട്ടീസിലെങ്കിലും പേര് അച്ചടിച്ചു വന്നു കാണാന്‍ വല്ലാത്ത കൊതിയായിരുന്നു. 14 വയസ്സുകാരനായ ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു. കൂക്കാനത്ത് നവോദയ ആര്‍ട്‌സ് ക്ലബ്ബ് രൂപീകരിക്കാന്‍ ഞങ്ങള്‍ കുറച്ചു കൂട്ടുകാര്‍ കൂടി തീരുമാനിച്ചു. ലക്ഷ്യം ക്ലബ്ബിന്റെ വാര്‍ഷികം നടത്തലായിരുന്നു. അതിന് നാടകം അവതരിപ്പിക്കണം. അഭിനേതാക്കള്‍ ഞങ്ങളൊക്കെ തന്നെ ‘നോട്ടീസ് പ്രിന്റ് ചെയ്യണം. അന്ന് പയ്യന്നൂരില്‍ ഷണ്‍മുഖപ്രസ്സില്‍ നിന്നാണ് നോട്ടീസ് അടിക്കേണ്ടിയിരുന്നത്. വിവിധ കളറിലുള്ള നോട്ടീസില്‍ പരിപാടിയുടെ വിശദമായ വിവരങ്ങള്‍ അടിക്കും. തുടര്‍ന്ന് നാടകത്തിന്റെ പേര് രചയിതാവ്, സംവിധായകന്‍, അഭിനേതാക്കള്‍ എന്നിവരുടെ പേരും പ്രിന്റ് ചെയ്യും. ആ നോട്ടീസില്‍ അഭിനേതാക്കളുടെ പേരിനൊപ്പം എന്റെയും പേരടിച്ചു വന്നു. ഹോ! എന്തൊരു സന്തോഷമായിരുന്നു വര്‍ണ്ണ നോട്ടീസില്‍ എന്റെ പേര് അച്ചടിച്ചു വന്നപ്പോള്‍. ആ നോട്ടീസ് കുറേ കാലം ഞാന്‍ സൂക്ഷിച്ചു വെച്ചിരുന്നു. 1964 ല്‍ കരിവെള്ളൂര്‍ ഗവ:ഹൈസ്‌കൂളിലെ 9 ബി യിലെ വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. കാങ്കോലില്‍ നിന്ന് വരുന്ന ബാലകൃഷ്ണന്‍ മാഷായിരുന്നു ക്ലാസ് മാഷ്. ഞങ്ങള്‍ (കുറ്റി ബാലന്‍ മാഷ്) എന്നാണ് അദ്ദേഹത്തെ വിളിക്കുക. ഞാന്‍ മാതൃഭൂമി ബാലപംക്തിയില്‍ കുട്ടേട്ടന് കത്തയക്കാറുണ്ടായിരുന്നു. അദ്ദേഹം മറുപടിയും എഴുതും. സ്‌കൂള്‍ അഡ്രസിലാണ് കത്തു വരാറ്. അക്കാലത്ത് ബാലപംക്തിയിലേക്ക് ഞാനൊരു കവിത എഴുതി അയച്ചു. അത് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നു. ഡിസംബറിലെ അരക്കൊല്ല പരീക്ഷ കഴിഞ്ഞു ക്രിസ്തുമസ് വെക്കേഷന്‍ കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന ദിവസം. ക്ലാസ് മാഷ് കുറ്റി ബാലന്‍ മാഷാണ് ഫസ്റ്റ് പിരീഡ്. മാത്‌സ് പരീക്ഷാ പേപ്പറുമായാണ് മാഷ് ക്ലാസിലേക്ക് വന്നത്. കോപത്തിലാണ് മാഷ്. ഓരോരുത്തര്‍ക്കും മാര്‍ക്ക് വിളിച്ചു പറഞ്ഞ് പേപ്പര്‍ കൊടുക്കുകയാണ്. കുട്ടികള്‍ ആകാംക്ഷയോടെയും ഭയപ്പാടോടെയും ഇരിക്കുകയാണ്. എന്റെ ഊഴമെത്തി. അമ്പതില്‍ 16 മാര്‍ക്കേ എനിക്ക് കിട്ടിയുള്ളു. പേപ്പര്‍ വലിച്ചെറിഞ്ഞാണ് തന്നത്. കൂട്ടത്തില്‍ കുട്ടേട്ടന്റെ കത്തും വലിച്ചെറിഞ്ഞു തന്നു.’ ഉം… ഒന്നും പഠിക്കേണ്ട. കവിതയും കത്തും എഴുതി ഞെളിഞ്ഞിരുന്നാല്‍ മതി.. ‘ എനിക്ക് കിട്ടിയ ആദ്യ നിരുല്‍സാഹ സമ്മാനമായിരുന്നു അത്.
ഇതിനേക്കാള്‍ മാനസികമായി തളര്‍ത്തിയ സംഭവമുണ്ടായത് കോളജ് പഠനകാലത്താണ്. കാസര്‍കോട് ഗവ: കോളേജിലായിരുന്നു പ്രീഡിഗ്രി പഠനം. 1966-68 കാലം. നാട്ടില്‍ യൂത്ത് വിഭാഗമായ കെ.എസ്.വൈ.എഫിന്റെ ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കാലം. അന്ന് ശ്രീലങ്കന്‍ റേഡിയോയില്‍ വൈകീട്ട് 3.30 മുതല്‍ മലയാളം പരിപാടി ഉണ്ടാകും. ആ പരിപാടി വളരെ വ്യക്തമായി കേള്‍ക്കാന്‍ കഴിയും. നാട്ടില്‍ സിങ്കപ്പൂരില്‍ നിന്ന് വന്ന ഉണ്ണുമ്മന്‍ നമ്പ്യാര്‍ വലിയൊരു റേഡിയോയുമായി അദ്ദേഹത്തിന്റെ പുതുതായി തുടങ്ങിയ തുണിക്കടയില്‍ വരും. നാട്ടുകാര്‍ക്കൊക്കെ കൗതുകവും ആവേശവുമായിരുന്നു പ്രസ്തുത റേഡിയോ. ഒരു ദിവസം ശ്രീലങ്കന്‍ റേഡിയോയില്‍ പ്രക്ഷേപണം ചെയ്യുന്ന ‘വാ നമുദം’ പരിപാടിയില്‍ ഗാനങ്ങള്‍ ക്ഷണിച്ചു കൊണ്ട് ഒരറിയിപ്പു വന്നു. ഒരു ഗാനമെഴുതി അയച്ചാലോ എന്ന് തോന്നി. പ്രക്ഷേപണ യോഗ്യമെങ്കില്‍ രചയിതാവിന്റെ പേരും സ്ഥലവുമൊക്കെ പ്രക്ഷേപണം ചെയ്യും. അങ്ങിനെ വന്നാല്‍ സുഹൃത്തുക്കള്‍ കേള്‍ക്കും അംഗീകാരം കിട്ടും എന്നൊക്കെ മനസ്സില്‍ കണക്കു കൂട്ടി. അന്ന് രാത്രി പതിനാറ് വരി കവിത എഴുതി. ‘അര്‍ക്കനങ്ങു കിഴക്കുന്നു വന്നു ശോഭ ചിന്തി പടിഞ്ഞാറു നീങ്ങി. ‘ എന്ന് തുടങ്ങുന്ന വരികളായിരുന്നു അതിന്റെ ഉള്ളടക്കം.
ഒരാഴ്ച കഴിഞ്ഞു കാണും ശ്രീലങ്കന്‍ റേഡിയോ വാ നമുദം പരിപാടിയിലേക്ക് താങ്കളുടെ ഗാനം തെരഞ്ഞെടുത്തതായി അറിയിക്കുന്നു. അടുത്ത ബുധനാഴ്ച പ്രക്ഷേപണം ചെയ്യും. ശ്രദ്ധിക്കുമല്ലോ?
ആഹ്ലാദം കൊണ്ട് ഞാന്‍ തുള്ളിച്ചാടി. എല്ലാ സുഹൃത്തുക്കളോടും ബന്ധുക്കളോടും വിവരം പറഞ്ഞു. ആകാംക്ഷയോടെ കാത്തിരുന്നു. പ്രക്ഷേപണ ദിവസമടുത്തു. കേള്‍ക്കാന്‍ തയ്യാറായി റേഡിയോവിന്റെ അടുത്തു ചെന്നിരുന്നു.
‘കൂക്കാനം റഹ് മാന്‍ രചിച്ച ഗാനമാണ് അടുത്തത്. അതിമനോഹരമായ സംഗീത സംവിധാനത്തോടെ ശ്രുതിമധുരമായി ഒരു സ്ത്രീയാണ് ആ ഗാനം ആലപിച്ചത്. സുഹൃത്തുക്കളെല്ലാം അനുമോദിച്ചു. സന്തോഷവും അഭിമാനവും തോന്നി. എന്റെ പേര് റേഡിയോവിലും വന്നിരിക്കുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അത്തരം ഗാനങ്ങള്‍ പ്രിന്റ് ചെയ്ത പുസ്തകവും തപാലില്‍ കിട്ടി. പുസ്തകത്തിലെ എന്റെ ഗാനത്തിനു ശേഷം പൂവച്ചല്‍ ഖാദറിന്റെ ഗാനമായിരുന്നു. രണ്ടോമൂന്നോ മാസം തുടര്‍ച്ചയായി പ്രസ്തുത ഗാനം ശ്രീലങ്കന്‍ റേഡിയോ പ്രക്ഷേപണം ചെയ്തു കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും ഇന്നും ചിലരുടെ നാക്കിന്‍ തുമ്പില്‍ ആ വരികള്‍ തത്തിക്കളിക്കുന്നുണ്ട്. കഴിഞ്ഞ മാസം കരിമ്പില്‍ ശ്രീധരന്‍ എനിക്ക് ആ ഗാനം പാടിത്തരികയുണ്ടായി.
പാര്‍ട്ടിതലത്തില്‍ ഇതിനെക്കുറിച്ച് ചര്‍ച്ച വന്നു എന്നറിഞ്ഞു. കെ.എസ്.വൈ.എഫിന്റെ പ്രവര്‍ത്തകന്‍ ഇത്തരം ഭക്തിഗാനങ്ങള്‍ എഴുതിയത് തെറ്റാണ്. ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് അദ്ദേഹത്തോട് മീറ്റിംഗില്‍ പറയണമെന്നും അംഗീകരിച്ചില്ലെങ്കില്‍ നടപടിയെടുക്കും എന്നായിരുന്നു തീരുമാനം. ഇതൊന്നും ഞാന്‍ അറിയുന്നില്ല. വായനശാലയില്‍ യൂണിറ്റ് യോഗം വിളിച്ചു. വില്ലേജ് കമ്മറ്റിയില്‍ നിന്നും ആള്‍ക്കാര്‍ വന്നിരുന്നു. പ്രശ്‌നം ചര്‍ച്ചക്ക് വന്നു. കാര്യം ഗൗരവമായിട്ട് നേതാക്കള്‍ എടുത്തതിനാല്‍ ഞാന്‍ അഭിപ്രായപ്രകടനത്തിന് നില്‍ക്കാതെ ഇനി ആവര്‍ത്തിക്കില്ലായെന്ന് വാക്കു കൊടുക്കേണ്ടിവന്നു. അങ്ങിനെ വാന മുദം പരിപാടി അവസാനിപ്പിച്ചു.
വര്‍ഷങ്ങള്‍ ഒരു പാട് കൊഴിഞ്ഞു പോയി. അക്കാലത്തെ വിപ്ലവവീര്യമുള്ള നേതാക്കള്‍ പല വഴിക്കും നീങ്ങി. ഭക്തിഗാനം എഴുതാന്‍ പാടില്ലയെന്നു പറഞ്ഞു തര്‍ക്കിച്ച വ്യക്തി ഭക്തിമാര്‍ഗത്തിലൂടെയാണ് ഇന്ന് സഞ്ചരിക്കുന്നത്. വീട്ടില്‍ പൂജാ മുറികളൊക്കെ തയ്യാറാക്കി വെച്ചു കൊണ്ടുള്ള ഭക്തിയും ആരാധനയും തുടരുകയാണ്. ഞാന്‍ പണ്ടുള്ളതുപോലെ തന്നെ തുടരുന്നു.