കണ്ണേട്ടന്‍ യാത്രയായി; മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി

കണ്ണേട്ടന്‍ യാത്രയായി; മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി
കാസര്‍കോട്: കാറഡുക്ക, ഗാന്ധിനഗര്‍, ലക്ഷ്മി നിലയത്തില്‍ പി.സി കണ്ണന്‍ (90) ചൊവ്വാഴ്ച രാവിലെ അന്തരിച്ചു. ഒരായുഷ്‌കാലം മുഴുവന്‍ നാട്ടുകാര്‍ക്ക് അന്നമൂട്ടിയ കണ്ണേട്ടന്റെ മൃതദേഹം അന്ത്യാഭിലാഷമനുസരിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിനായി പരിയാരം മെഡിക്കല്‍ കോളേജിനു കൈമാറി. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നത് നൂറുകണക്കിന് നാട്ടുകാര്‍ നിറ കണ്ണുകളോടെ നോക്കിനിന്നു. കാടകത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായ അദ്ദേഹം വര്‍ഷങ്ങളായി കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്ത് ‘പ്രഭ’ ഹോട്ടല്‍ നടത്തി വരുകയായിരുന്നു. എല്ലാ കാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് കൂറു പുലര്‍ത്തിയിരുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട കണ്ണേട്ടന് പാര്‍ട്ടിയെന്നു പറഞ്ഞാല്‍ ജീവനായിരുന്നു.
തന്റെ മരണത്തിന് ശേഷം മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിട്ടു കൊടുക്കണമെന്നുള്ള ആഗ്രഹം ആദ്യം അറിയിച്ചതും പാര്‍ട്ടി നേതൃത്വത്തെയായിരുന്നു. കണ്ണേട്ടന്റെ അഭിലാഷം സഫലീകരിക്കുന്നതിന് വേണ്ടിയുള്ള രേഖകള്‍ തയ്യാറാക്കി നല്‍കിയത് പാര്‍ട്ടിയായിരുന്നു. മാതൃകാ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ 2018ല്‍ നെച്ചിപ്പടുപ്പില്‍ നടന്ന ഡി.വൈ.എഫ്.ഐ കാടകം മേഖലാ സമ്മേളനത്തില്‍ വെച്ച് കണ്ണേട്ടനെ ആദരിച്ചിരുന്നു.
പരേതയായ ലക്ഷ്മിയാണ് ഭാര്യ. മക്കള്‍: പി.സി ഭാസ്‌കരന്‍, പി.സി അരവിന്ദാക്ഷന്‍, പി.സി പ്രഭ, പി.സി രവീന്ദ്രന്‍. മരുമക്കള്‍: സ്മിത, സീമ, രേഖ, പരേതനായ തമ്പാന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page