ലക്ഷങ്ങള്‍ ശമ്പളം; യൂട്യൂബ് വ്‌ളോഗറെ വിശ്വസിച്ച് റഷ്യയിലെത്തിയ ഇന്ത്യന്‍ യുവാക്കള്‍ക്ക് സംഭവിച്ചത്

സ്വകാര്യ സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാര്‍, സഹായികള്‍ എന്ന ജോലി വാഗ്ദാനം വിശ്വസിച്ച് റഷ്യയിലെത്തിയ ഇന്ത്യന്‍ യുവാക്കള്‍ക്ക് തിരിച്ചുകിട്ടിയത് എട്ടിന്റെ പണി. സെക്യൂരിറ്റി ജോലി ലഭിക്കുമെന്ന ഫൈസല്‍ ഖാന്‍ എന്ന യൂട്യൂബ് വ്‌ളോഗറുടെ വീഡിയോ വിശ്വസിച്ച യുവാക്കള്‍ ഒന്നും നോക്കാതെ ജോലിക്ക് അപേക്ഷിക്കുകയായിരുന്നു. റഷ്യയില്‍ എത്തിയപ്പോഴാണ് യൂട്യൂബ് വ്‌ളോഗര്‍ തങ്ങളെ പച്ചക്ക് പറ്റിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ തിരിച്ചറിഞ്ഞത്.
വ്യാജ വാഗ്ദാനം വിശ്വസിച്ച് 12 ഇന്ത്യന്‍ യുവാക്കളാണ് ഇപ്പോള്‍ യുദ്ധമേഖലയില്‍ കുടുങ്ങിയിരിക്കുന്നത്. തെലങ്കാനയില്‍ നിന്ന് രണ്ട് പേരും കര്‍ണാടകയില്‍ നിന്ന് മൂന്ന് പേരും ഗുജറാത്തില്‍ നിന്നും യുപിയില്‍ നിന്നും ഒരാളും കശ്മീരില്‍ നിന്ന് രണ്ട് പേരുമാണ് റഷ്യയിലെ മരിയുപോള്‍, ഹാര്‍കീവ്, ഡോണെട്‌സ്‌ക് എന്നിവിടങ്ങളിലായി കുടുങ്ങിയത്. വാഗ്‌നര്‍ ഗ്രൂപ്പിന്റെ സ്വകാര്യ സൈന്യത്തില്‍ അംഗങ്ങളാകാനാണ് ഇവര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നത്. സെക്യൂരിറ്റി ജോലി ലഭിക്കുമെന്ന ഫൈസല്‍ ഖാന്‍ എന്ന യൂട്യൂബ് വ്‌ളോഗറുടെ വീഡിയോ കണ്ടാണ് ഇവര്‍ ജോലിക്ക് അപേക്ഷിച്ചത്. റഷ്യയിലെത്തിയ ഇവര്‍ക്ക് ആയുധ പരിശീലനം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൈന്യത്തില്‍ ചേര്‍ന്ന് യുക്രൈനെതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്ക് മേലെ സമ്മര്‍ദമുണ്ടെന്നും എങ്ങനെയെങ്കിലും തങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവാക്കള്‍ വീഡിയോ സന്ദേശം പുറത്തുവിട്ടു. യുദ്ധത്തിന് പോകാനോ സൈന്യത്തില്‍ ചേരാനോ വന്നവരല്ല തങ്ങളെന്നും യുവാക്കള്‍ പറയുന്നു. ഫൈസല്‍ ഖാന്‍ ജോലി തട്ടിപ്പിന്റെ ഇടനിലക്കാരനാണെന്നും ഇപ്പോള്‍ ദുബൈയിലാണ് ഇയാളുള്ളതെന്നും യുവാക്കള്‍ ആരോപിച്ചു. മുംബൈയില്‍ രണ്ട് ഏജന്റുമാരെ ഉപയോഗിച്ചാണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നതെന്നും യുവാക്കള്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. തുടര്‍നടപടി ആവശ്യപ്പെട്ട് യുവാക്കളുടെ കുടുംബം വിദേശകാര്യ മന്ത്രാലയത്തില്‍ പരാതി നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page