വെബ്ബ് ഡെസ്ക്:1993ലെ മുംബൈ സ്‌ഫോടന പരമ്പരയിൽ ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്ഥാനിലെ കറാച്ചിയില്‍ വിഷം അകത്തു ചെന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വിഷബാധയ്ക്ക് എങ്ങിനെ സംഭവിച്ചു എന്നതും വ്യക്തമല്ല.
പാക്കിസ്ഥാനിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, അടുപ്പമുള്ള ആരോ ഒരാളാണ് ദാവൂദിന് വിഷം നൽകിയത്, ഇതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയതോടെയാണ് കറാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദാവൂദിന്റെ നില അതീവഗുരുതരമാണെന്നും അതീവ സുരക്ഷയിലാണ് ദാവൂദെന്നും റിപ്പോർട്ടിൽ പറയുന്നു.
ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിക്കുള്ളിൽ കർശന സുരക്ഷയിലാണ് പാർപ്പിച്ചിരിക്കുന്നത്. ദാവൂദ് മാത്രമാണ് ആ നിലയിലുള്ള ഒരേയൊരു രോഗി. ആശുപത്രിയിലെ ഉന്നത അധികാരികൾക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങൾക്കും മാത്രമേ ഇവിടെ പ്രവേശനമുള്ളൂ.
ദാവൂദ് ഇബ്രാഹിം ലോകത്തെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയിൽ ഒരാളാണ്. 250-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത 1993 ലെ മുംബൈ സ്‌ഫോടനത്തിന്റെ ആസൂത്രണം ചെയ്തത് ദാവൂദാണ്. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, കൊള്ളയടിക്കൽ, ആയുധക്കടത്ത് തുടങ്ങി നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ദാവൂദ് ഉൾപ്പെട്ടിട്ടുണ്ട്. ദാവൂദിന് പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായും ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായും അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.