ഭർതൃബലാത്സംഗം കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഭാര്യയ്‌ക്ക് 18 വയസോ അതിന് മുകളിലോ ആണ് പ്രായമെങ്കിൽ ഭർതൃബലാത്സംഗം കുറ്റകരമല്ലെന്ന് കോടതി വ്യക്തമാക്കി. ഭർതൃ ബലാത്സംഗം ഇതുവരെ ഇന്ത്യയിൽ കുറ്റകരമാക്കിയിട്ടില്ലെന്നും ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്ര കൂട്ടിച്ചേർത്തു.
പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്നാരോപിച്ച് ഭാര്യ നൽകിയ കേസിലാണ് കോടതിയുടെ പരാമർശം. കേസിൽ ഭർത്താവിനെ കോടതി കുറ്റമുക്തനാക്കി. ഭർതൃ ബലാത്സംഗം കുറ്റക്കരമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും കോടതി അറിയിച്ചു. ഭാര്യയ്‌ക്ക് 18 വയസോ അതിൽ കൂടുതലോ ആണെങ്കിൽ വൈവാഹിക ബലാത്സംഗം ശിക്ഷിക്കാൻ തക്കതായ കുറ്റമല്ലെന്നും സുപ്രീം കോടതി ഇതിൽ തീരുമാനമെടുക്കുന്നതുവരെ അത് അങ്ങനെ തന്നെ തുടരുമെന്നും ഹൈക്കോടതി പറഞ്ഞു. വൈവാഹിക ജീവിതം ദുരിതപൂർണമാണെന്നും വാക്കുകൾ കൊണ്ടും ശാരീരികമായും ഭർത്താവ് നിരന്തം പീഡിപ്പിക്കുകയാണെന്നായിരുന്നു ഭാര്യയുടെ പരാതി. ബലം പ്രയോഗിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ഐപിസി 377 പ്രകാരമുള്ള കുറ്റങ്ങളിൽ നിന്ന് ഭർത്താവിനെ കുറ്റവിമുക്തനാക്കിയെങ്കിലും 498 (എ), 323 വകുപ്പുകൾ പ്രകാരം ഭർത്താവിനെ കോടതി ശിക്ഷിച്ചു.
