കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം നാലായി. തൈക്കാട്ടുകാര സ്വദേശി മോളില്‍ ജോയാണ് മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു മരണം.ജോയ്ക്ക് സ്‌ഫോടനത്തില്‍ എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.ഒക്ടോബര്‍ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്‌ഫോടനം നടക്കുന്നത്.യഹോവ സാക്ഷികളുടെ പ്രാർത്ഥനാ ചടങ്ങിൽ ആയിരുന്നു സംഭവം. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്ഫോടനമുണ്ടായത്. പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായത് . മൂന്ന് ദിവസത്തെ പ്രാര്‍ത്ഥനാ കൻവെൻഷൻ അവസാനിക്കാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. സ്‌ഫോടനം നടത്തിയ ഡൊമിനിക്ക് മാര്‍ട്ടിൻ പിന്നീട് കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.ഇയാൾ റിമാൻഡിലാണ്. യഹോവ സാക്ഷികളുടെ പ്രവർത്തന രീതികളിലെ വിയോജിപ്പാണ് സ്ഫോടനം നടത്താൻ കാരണമെന്നാണ് ഇയാൾ മൊഴി നൽകിയത്.
