വെബ് ഡെസ്ക് : മാലി ദ്വീപിലെ ഹാ ദാൽ കമുനുധൂ ദ്വീപിലെ മത്സ്യ മാർക്കറ്റിന് സമീപമുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ടു. ദ്വീപിന്റെ തുറമുഖത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മത്സ്യ മാർക്കറ്റിന് സമീപം ശനിയാഴ്ച വൈകുന്നേരം 4:15 ഓടെയാണ് സ്‌ഫോടനം നടന്നത്.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം എന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ദ്വീപിൽ വിമാനത്താവളം നിർമിക്കുന്നതിനുള്ള ഭൂമി നികത്തൽ ജോലികള്‍ക്കായി കരാറുകാരായി വന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ, അധികൃതരുമായും മരിച്ചവരുടെ കുടുംബങ്ങളുമായും വിവരങ്ങൾ പങ്കിട്ടു.
മൃതദേഹ അവശിഷ്ടങ്ങൾ ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനം ദ്വീപിനെ മുഴുവൻ കുലുക്കി. സംഭവസ്ഥലത്ത് നിന്ന് ഗ്യാസ് സിലിണ്ടറിന്റെ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള വാതക സ്ഫോടനമാണെന്ന് കരുതുന്നതായും പോലീസ് അറിയിച്ചു.