കാസർകോട്: ബസിൽ യാത്ര ചെയ്യവേ ഇലക്ട്രിക്ക് പോസ്റ്റിൽ തല ഇടിച്ചു പത്താം ക്ളാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാസർകോട് മന്നിപ്പാടി ഗണേഷ് നിലയത്തിൽ സുനിൽ പ്രജിത ദമ്പതികളുടെ മകനും ചെമ്മനാട് ജമാ -അത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പത്തം തരം വിദ്യാർത്ഥിയുമായ എസ്. മനവിത് (16 ) ആണ് മരിച്ചത്. കാസറഗോഡ്- മധൂർ റൂട്ടിൽ ഓടുന്ന സുപ്രീം എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യവേ ബട്ടംപാറയിൽ വച്ചാണ് അപകടമുണ്ടായത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർത്ഥി.ബസിൽ നല്ല തിരക്ക് ഉണ്ടായിരുന്നു. തല പോസ്റ്റിലിടിച്ചതോടെ രക്തസ്രാവമുണ്ടാവുകയും ഉടനെ തന്നെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അച്ഛൻ സുനിൽ വിദേശത്താണ്.ഏക സഹോദരൻ അൻസിത്.മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം രാവിലെ 10 മണിക്ക് സ്കൂളിൽ സഹപാഠികൾക്കും, അധ്യാപകർക്കും അന്ത്യോപചാരം അർപ്പിക്കാൻ പൊതുദർശനം നടക്കും. അതിന് ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ. അപകട മരണത്തിൽ പൊലീസ് കേസ്സെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
