പണം കൊടുത്താൽ ആധാർ മുതൽ ഡ്രൈവിംഗ് ലൈസൻസ് വരെ;വ്യാജ രേഖകൾ തയ്യാറാക്കി വിൽക്കുന്ന യുവാവ് പൊലീസ് പിടിയിൽ; പിന്നിൽ വൻ സംഘമെന്ന് സൂചന

മംഗളൂരു: വ്യാജ രേഖകൾ തയ്യാറാക്കി നൽകുന്ന ആളെ മംഗളൂരുവിൽ സിറ്റി ക്രൈംബ്രാഞ്ച്  പിടികൂടി.മംഗളൂരു കങ്കനാടി പമ്പ്‌വെൽ റോഡിലുള്ള വിശ്വാസ് ക്രൗൺ അപ്പാർട്ട്‌മെന്റിന്റെ താഴത്തെ നിലയിൽ ഹെൽപ്പ് ലൈൻ മംഗളൂരു എന്ന പേരിൽ സ്ഥാപനം നടത്തി വരികയായിരുന്ന ബെർണാഡ് റോഷൻ മെസ്കാറനസ്(41) ആണ് പിടിയിലായത്. ബജ്ജോഡി റുതുവിള സ്വദേശിയായ ഇയാൾ വ്യാജ ആധാർ കാർഡുകൾ, റേഷൻ കാർഡുകൾ, ജനന സർട്ടിഫിക്കറ്റുകൾ തുടങ്ങി വ്യാജ രേഖകൾ നിർമ്മിച്ചു നൽകിയിരുന്നതായി പൊലീസ് കണ്ടെത്തി.സിറ്റി ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ നിരവധി വ്യാജ ആധാർ കാർഡുകൾ,  റേഷൻ കാർഡുകൾ,  ബിസിനസ് ലൈസൻസ്,  എസ്എസ്എൽസി മാർക്ക് ഷീറ്റുകൾ,  ജനന സർട്ടിഫിക്കറ്റ് എന്നിവ കണ്ടെടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. മൂന്ന് വർഷത്തോളമായി ഇയാൾ ഇത്തരത്തിൽ വ്യാജ രേഖകൾ തയ്യാറാക്കി നൽകുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.ജോലിക്കും , വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ  നിന്ന് വായ്പയെടുക്കാനും പലരും ഇയാളിൽ നിന്ന് വ്യാജ രേഖകൾ വാങ്ങിയിട്ടുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വ്യാജ രേഖകൾ തയ്യാറാക്കാൻ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ്, കളർ പ്രിന്റർ, ലാമിനേറ്റർ മെഷീൻ, ബയോമെട്രിക് സ്റ്റിക്കർ പതിക്കാനുള്ള ഉപകരണങ്ങൾ എന്നിവ പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. സംഭവത്തിൽ മംഗളൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജ രേഖാ നിർമ്മാണ സംഘത്തിൽ  കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.മറ്റുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാളിന്റെ നേതൃത്വത്തിൽ സിസിബി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷണം നടത്തുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page