വെബ് ഡെസ്ക്: തലസീമിയ എന്ന രോഗത്തിന് ചികില്‍സയിലായിരുന്ന 14 കുട്ടികൾക്ക് ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്‌ഐവി തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചതായി പരിശോധനയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ കാൺപൂരിലെ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ രക്ത ബാങ്കില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടികളാണ് ഗുരുതരാവസ്ഥയിലായത്.
സർക്കാർ ഉടമസ്ഥതയിലുള്ള ലാലാ ലജ്പത് റായ് (എൽഎൽആർ) ഹോസ്പിറ്റലാലാണ് ഇവർ ചികില്‍സ തേടുന്നത്. അണുബാധയുടെ ഉറവിടം അവ്യക്തമാണ്. ദാനം ചെയ്ത രക്തത്തിൽ വൈറസുകൾക്കായുള്ള പരിശോധന ഫലപ്രദമല്ലാത്തതാണ് പിഴവിന് കാരണമായത് എന്നും അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
നിലവിൽ, 180 തലസീമിയ രോഗികൾ ഈ കേന്ദ്രത്തിൽ രക്തം സ്വീകരിക്കുന്നുണ്ട്, ഓരോ ആറുമാസത്തിലും ഇവരെ ഏതെങ്കിലും വൈറൽ രോഗങ്ങൾ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ഈ 14 കുട്ടികൾ സ്വകാര്യ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും ചില അടിയന്തര സന്ദർഭങ്ങളിൽ പ്രാദേശികമായും രക്തം സ്വീകരിച്ചിരുന്നു. ആറിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികളാണിവർ.
രോഗബാധിതരായ കുട്ടികളിൽ ഏഴ് പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും അഞ്ച് പേർക്ക് ഹെപ്പറ്റൈറ്റിസ് സിയും രണ്ട് പേർക്ക് എച്ച്ഐവിയും സ്ഥിരീകരിച്ചിട്ടുണ്ട്. കാൺപൂർ സിറ്റി, ദേഹത്ത്, ഫറൂഖാബാദ്, ഔറയ്യ, ഇറ്റാവ, കനൗജ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ആണ് ഇവർ.