അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; വാളയാറില്‍ നിന്ന് 85,000 രൂപ പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓണക്കാലത്തോടനുബന്ധിച്ച് ഒന്‍പതു അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും എക്‌സൈസ് വകുപ്പിന്റെ 39 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിന്റെ 19 കന്നുകാലി ചെക്ക് പോസ്റ്റിലും, മോട്ടോര്‍ വാഹന വകുപ്പിന്റെ 12 ചെക്ക് പോസ്റ്റുകളിലുമാണ് പരിശോധന. പാറശാല ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ നിന്നും 11,900 രൂപ പിടിച്ചെടുത്തിട്ടുണ്ട്. തൊട്ടടുത്ത ടയര്‍ കടയില്‍ സൂക്ഷിച്ചിരുന്ന പണമാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ടയറിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. വാളയാറില്‍ നിന്ന് 85000 രൂപ പിടിച്ചെടുത്തു. വേലന്താവളം ചെക്ക് പോസ്റ്റില്‍ നിന്ന് 4000 രൂപയും പിടിച്ചെടുത്തിച്ചുട്ടുണ്ട്.
‘ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ട്’ എന്ന പേരില്‍ പുലര്‍ച്ചെ 5.30നാണ് പരിശോധന ആരംഭിച്ചത്. ഓണക്കാലത്ത് യാതൊരു പരിശോധനയും കൂടാതെ, കൈക്കൂലി വാങ്ങിച്ച് വാഹനങ്ങള്‍ കടത്തിവിടുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇടുക്കിയിലെ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാര്‍ എന്നീ ചെക്ക് പോസ്റ്റുകളിലും വിജിലന്‍സ് പരിശോധന നടത്തി. മൃഗ സംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റുകളില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. അതിര്‍ത്തി കടന്ന് എത്തുന്ന കോഴി വാഹനങ്ങളില്‍ ഉള്ള കോഴികളുടെ എണ്ണം കൃത്യമായി നോക്കാത്ത സാഹചര്യമാണുള്ളതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. കുമളി, കമ്പംമെട്ട്, ബോഡി മെട്ട് എന്നിവിടങ്ങളിലാണ് മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റ് ഉള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page