കാറഡുക്ക സൊസൈറ്റി തട്ടിപ്പിന് പിന്നില്‍ വമ്പന്‍ സ്രാവുകള്‍; ഒളിവില്‍ പോയ രതീശും കണ്ണൂര്‍ സ്വദേശിയും ഷിമോഗയില്‍; എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ ചമഞ്ഞും തട്ടിപ്പ്

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് സഹകരണ സംഘത്തില്‍ നിന്ന് 4.76 കോടി രൂപ അടിച്ചുമാറ്റിയ സംഭവത്തിന് പിന്നില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള വമ്പന്‍ സ്രാവുകള്‍. തട്ടിപ്പ് പുറത്ത് വന്നതോടെ മുങ്ങിയ സംഘം സെക്രട്ടറി കെ. രതീശും കണ്ണൂര്‍ സ്വദേശിയും സൂത്രധാരനുമായ ജബ്ബാറും ഷിമോഗയില്‍ ഒളിവില്‍ കഴിയുന്നതായി സ്ഥിരീകരിച്ചു. ഇവരെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘാംഗങ്ങളായ മേല്‍പ്പറമ്പ് എസ്.ഐ.യും സംഘവും ഷിമോഗയിലെത്തി തെരച്ചിലാരംഭിച്ചു. ഇരുവരെയും ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഇതിനിടയില്‍ സഹകരണ സ്ഥാപനത്തില്‍ നിന്നു പണം തട്ടിയ സംഭവത്തില്‍ അറസ്റ്റിലായ പള്ളിക്കര പഞ്ചായത്ത് അംഗവും പ്രാദേശിക മുസ്ലിം ലീഗ് നേതാവുമായ ബേക്കല്‍ ഹദ്ദാദ് നഗറിലെ കെ. അഹമ്മദ് ബഷീര്‍ (60), ഇയാളുടെ ഡ്രൈവര്‍ അമ്പലത്തറ, പറക്കളായി ഏഴാംമൈലിലെ എ. അബ്ദുല്‍ ഗഫൂര്‍ (26), കാഞ്ഞങ്ങാട് നെല്ലിക്കാട് സ്വദേശിയും ജിംനേഷ്യം സ്ഥാപന ഉടമയുമായ എ. അനില്‍ കുമാര്‍ (55) എന്നിവരെ റിമാന്റ് ചെയ്തു. മൂന്ന് പേരെയും ബംഗ്ളൂരുവില്‍ വെച്ചാണ് ആദൂര്‍ ഇന്‍സ്പെക്ടര്‍ പി.സി സഞ്ജയ് കുമാറും സംഘവും പിടികൂടിയത്. സൊസൈറ്റിയില്‍ നിന്ന് രതീശന്‍ തട്ടിയെടുത്ത തുകയില്‍ നിന്ന് 44 ലക്ഷം രൂപ അഹമ്മദ് ബഷീറിന്റെ അക്കൗണ്ടിലേക്ക് എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. അവധിയിലിരിക്കെ മെയ് 9ന് രതീശന്‍ സഹകരണ സംഘം ഓഫീസിലെത്തി ലോക്കര്‍ തുറന്ന് എടുത്തു മാറ്റിയ പണയ സ്വര്‍ണം കേരള ബാങ്കിന്റെ പെരിയ, കാഞ്ഞങ്ങാട് ശാഖകളില്‍ പണയം വെച്ചത് അബ്ദുല്‍ ഗഫൂറിന്റെയും അനില്‍ കുമാറിന്റെയും പേരിലാണ്. കിട്ടിയ പണം രതീശനെ ഏല്‍പ്പിച്ചുവെന്നാണ് അറസ്റ്റിലായവര്‍ മൊഴി നല്‍കിയത്. അതേസമയം തട്ടിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ച് കണ്ണൂര്‍ സ്വദേശിയായ ജബ്ബാറിന്റെ പേരില്‍ സ്വത്തുക്കള്‍ വാരിക്കൂട്ടിയതായി സംശയിക്കുന്നു. തട്ടിപ്പ് സംഘത്തിലെ ഒരാള്‍ എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ ചമഞ്ഞു വലിയ തുക കൈക്കലാക്കിയതായും പരാതികളുയരുന്നുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരില്‍ നിന്ന് കോടികള്‍ കൈക്കലാക്കിയതായും സൂചനയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page