ബാലകൃഷ്ണന്‍ പെരിയ ഭീരു; തന്നെ തെരഞ്ഞടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഭീരുവാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. തനിക്കെതിരെ ഫേസ് ബുക്കിലിട്ട പോസ്റ്റ് ബാലകൃഷ്ണന്‍ പിന്‍വലിച്ചത് അതുകൊണ്ടാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ തെലുങ്കാനയിലാണ്. ബുധനാഴ്ച മടങ്ങിയെത്തും. അന്നുതന്നെ മാധ്യമങ്ങളെ കാണും. എല്ലാവിവരങ്ങളും വെളിപ്പെടുത്തുമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. ലോക് സഭാതെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ബാലകൃഷ്ണന്‍ പെരിയ ശ്രമിച്ചുവെന്ന് ഉണ്ണിത്താന്‍ ആരോപിച്ചു. തന്നെ തോല്‍പ്പിക്കുവാന്‍ വേണ്ടി നടത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ ബുധനാഴ്ച താന്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കോണ്‍ഗ്രസിന്റെ വോട്ടില്ലാതെ താന്‍ ജയിക്കുമെന്ന് പറഞ്ഞ ആളാണ് ഉണ്ണിത്താനെന്നും കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നും ബാലകൃഷ്ണന്‍ പെരിയ ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഫേസ് ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. പത്രസമ്മേളനവും മാറ്റിവച്ചു. ഫേസ് ബുക്ക് പോസ്റ്റ് പിന്‍വലിക്കുന്നത് ഭീരുത്വമാണെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. അതേസമയം ഒരുവരുത്തന്‍ വന്ന് കാസര്‍കോട്ടെ കോണ്‍ഗ്രസുകാരെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ബാലകൃഷ്ണന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു. ഏതായാലും പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. ഇനി കോണ്‍ഗ്രസിന്റെയോ യുഡിഎഫിന്റെയോ ഒരു എംപി കാസര്‍കോട് ഉണ്ടാകരുതെന്ന് വാശിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് വോട്ടര്‍മാര്‍ സംശയിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page