ലീഗിന്റെ പ്രതീക്ഷ കൈവിട്ടു; ലീഗ് രണ്ടു സീറ്റില്‍ മത്സരിച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ്; പിണങ്ങാതിരിക്കാന്‍ രാജ്യസഭാ സീറ്റ്

തിരുവനന്തപുരം/കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണയും മുസ്ലിംലീഗ് രണ്ട് സീറ്റില്‍ മാത്രമേ മത്സരിക്കുകയുള്ളുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുസ്ലിംലീഗിന് മൂന്നാം സീറ്റില്ല. മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചു. യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. രാജ്യസഭ സീറ്റ് ലീഗിന് നല്‍കും. ഈ ഫോര്‍മുല ലീഗ് അംഗീകരിച്ചു. ജൂലൈയില്‍ ഒഴിവുവരുന്ന സീറ്റ് ലീഗിന് നല്‍കും. രാജ്യസഭയില്‍ ലീഗിന് രണ്ട് സീറ്റ് ഉറപ്പാക്കുമെന്നാണ് ധാരണയെന്നാണ് വി ഡി സതീശന്‍ വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് 16 ഇടത്ത് മത്സരിക്കും. രണ്ട് സീറ്റ് ലീഗിന് നല്‍കും. ഓരോ സീറ്റ് വീതം ആര്‍എസ്പിക്കും കേരള കോണ്‍ഗ്രസിനും നല്‍കും. രാജ്യസഭാ സീറ്റ് കാര്യത്തില്‍ റൊട്ടേഷന്‍ ഫോര്‍മുലയാണ് നടപ്പാക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. നേരത്തെ മൂന്നാം സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് ലീഗ് യുഡിഎഫില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അഥവാ വിട്ടുവീഴ്ചക്ക് ഇല്ലെന്നും മൂന്നാം സീറ്റ് കിട്ടിയേ തീരുവെന്നുമായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ ആവര്‍ത്തിച്ചുപറഞ്ഞിരുന്നത്. മൂന്നാം സീറ്റ് തന്നില്ലെങ്കില്‍ തനിച്ചു മത്സരിക്കുമെന്ന് വരെ ഒരുവേള ലീഗ് നേതാക്കള്‍ തുറന്നുപറയുകയും ചെയ്തു. മൂന്നാം സീറ്റില്ലെങ്കില്‍ പരസ്യമായി പ്രതിഷേധിക്കുമെന്നാണ് മുസ്ലിംലീഗ് നേതൃത്വം അറിയിച്ചിരുന്നത്. കടുത്ത തീരുമാനങ്ങളിലേക്ക് പോകുമെന്നുവരെ കുഞ്ഞാലിക്കുട്ടിയും പി എം എ സലാമും ഒക്കെ പറഞ്ഞുവെങ്കിലും അതൊന്നും ഉണ്ടായില്ല എന്ന് മാത്രമല്ല, കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിന് ലീഗ് കീഴടങ്ങുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page