![](https://malayalam.karavaldaily.com/wp-content/uploads/2024/02/image-72.png)
കൊച്ചി: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ ഉയർത്തി ഹൈക്കോടതി. പ്രതികൾക്ക് ആർക്കും വധശിക്ഷയില്ല. ഒന്നുമുതൽ എട്ടുവരെ പ്രതികൾക്കും പതിനൊന്നാം പ്രതിക്കും ഹൈക്കോടതി തടവുശിക്ഷ 20 വർഷം വീതമായി ഉയർത്തി. 10, 12 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. എന്നാൽ, ഇവർക്ക് പരോളിന് അപേക്ഷിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വിചാരണ കോടതിയുടെ വിധിയേക്കാൾ തടവും പിഴയും ഹൈക്കോടതി വർധിപ്പിച്ചിട്ടുണ്ട്. വിചാരണ കോടതി പ്രതികൾക്ക് പ്രഖ്യാപിച്ച ശിക്ഷ വർധിപ്പിക്കണമെന്ന് സർക്കാരും ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയും ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് വിധി. ഒന്നാം പ്രതി എം സി അനൂപിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമാക്കി ഉയർത്തി. ഹൈക്കോടതി നിർദ്ദേശപ്രകാരം പുതുതായി പ്രതി ചേർത്ത സിപിഎം നേതാക്കളായ ജ്യോതി ബാബു, കെ കെ കൃഷ്‌ണൻ എന്നിവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. നേരത്തെ വിചാരണ കോടതി ഇരുവരെയും വെറുതെ വിട്ടിരുന്നു. 1, 2, 3, 4, 5, 7 പ്രതികൾക്ക് ഇരട്ട ജീവപര്യന്തമാണ്. നേരത്തേ ഇവരെ ജീവപര്യന്തം തടവിനാണു ശിക്ഷിച്ചത്. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകാനുള്ള സാഹചര്യം ഉണ്ടോയെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി ചോദിച്ചിരുന്നു. പ്രായമുള്ള പ്രതികൾക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടാൻ കാരണമെന്താണെന്ന് ആരാഞ്ഞു.