ചണ്ഡിഗഢ്: ഹരിയാനയിലെ ഇൻഡ്യൻ നാഷണൽ ലോക്ദൾ പ്രസിഡൻ്റും മുൻ എം.എൽ.എ.യുമായ നഫേ സിംഗ് റാത്തിയെ ഞായറാഴ്ച വൈകിട്ട് വെടി വച്ചു കൊന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേർക്കും വെടിയേറ്റു. ഇതിൽ ജയ് കിഷൻ എന്നയാളും മരിച്ചു. മറ്റു രണ്ടുപേർ ഗുരുതര നിലയിൽ ചികിത്സയിലാണ്. റാത്തിയും കൂട്ടരും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്ന മറ്റൊരു കാറിലുണ്ടായിരുന്ന സംഘമാണ് വെടിവച്ചത്. ത്ധജ്ജറിലായിരുന്നു അക്രമം. വെടിവയ്പിനു ശേഷം അക്രമി സംഘം രക്ഷപ്പെട്ടു. വെടിയേറ്റവരെ ഉടൻ തന്നെ തൊട്ടടുത്തുളള അശുപത്രിയിലെത്തിച്ചെങ്കിലും നഫേ സിംഗ് റാത്തിയും ജയ് കിഷനും മരിച്ചു.
കുറ്റവാളികളെ ഉടൻ പിടികുടണമെന്നു ആഭ്യന്തരമന്ത്രി അനിൽ വിജ് പൊലീസിനോട് നിർദ്ദേശിച്ചു. അതേസമയം റാത്തി തനിക്കു സുരക്ഷ ഏർപ്പെടുത്തണമെന്നു സംസ്ഥാനത്തെ ബി.ജെ.പി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ സംസ്ഥാനസർക്കാർ അതവഗണിക്കുകയായിരുന്നെന്നും ഐ. എൻ.എൽ.ഡി.ജനറൽ സെക്രട്ടറി അഭയ് സിംഗ് ചൗട്ടാല ആരോപിച്ചു. റാത്തിയുടെ കൊലപാതകത്തിനുത്തരവാദി മുഖ്യമന്തി ഖട്ടറാണെന്നു ഐ. എൻ. എൽ.ഡി.ജനറൽ സെക്രട്ടറി അഭയ് സിംഗ് ചൗട്ടാല ആരോപിച്ചു. റാത്തിയുടെ മരണത്തെക്കുറിച്ചു സി.ബി.ഐ. അന്വേഷണം ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹരിയാനയിൽ ക്രമസമാധാനം പൂർണ്ണമായി തകർന്നെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി. ഹരിയാന കുറ്റവാളികളുടെ കൂടാരമായി മാറിയെന്നു കോൺഗ്രസ് നേതാവ് ദീപേന്ദർ സിംഗ് ഹൂഡ ആരോപിച്ചു.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/mogral-river-waste.jpg)