കാസർകോട്: വനത്തിൽ നിന്നും നാട്ടിൽ ഇറങ്ങിയ കാട്ടുപോത്ത് കിണറ്റിൽ വീണു. മടിക്കൈ മൂന്നുറോഡ് നാന്തം കുഴിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിലാണ് കാട്ടുപോത്ത് വീണത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. നാന്തം കുഴിയിലെ വിജയന്റെ വീട്ടുപറമ്പിലെ കിണറ്റിലാണ് കാട്ടുപോത്ത് വീണത്. ഇന്ന് ഉച്ചക്ക് ഈ ഭാഗത്ത് കൂടി കാട്ടുപോത്ത് ഓടിപ്പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ പരിഭ്രാന്തിയിലായിരുന്നു. ജനവാസമുള്ള പ്രദേശങ്ങളിൽ കാട്ടുപോത്ത് എത്തിയ വിവരം അറിഞ്ഞതോടെ വീട്ടുകാർ കുട്ടികളെ പുറത്തിറക്കിയില്ല. പ്രദേശത്തെ യുവാക്കളും നാട്ടുകാരും നീലേശ്വരം പൊലീസും വ്യാപകമായി തിരച്ചിൽ നടത്തുകയും ചെയ്തെങ്കിലും കണ്ടെത്താനായിരുന്നില്ല . ഇതിനിടയിലാണ് വൈകിട്ട് കാട്ടുപോത്ത് കിണറ്റിൽ വീണുകിടക്കുന്നതായി വിവരം ലഭിച്ചത്.
നീലേശ്വരം എസ്.ഐ മധുസൂദനൻ മടിക്കൈയുടെ നേതൃത്വത്തിലുള്ള പൊലീസും വനപാലകരും സ്ഥലത്തെത്തിയിട്ടുണ്ട്. ഫയർഫോഴ്സും സ്ഥലത്തെത്തി. കാട്ടുപോത്തിനെ കിണറിന് പുറത്ത് എത്തിക്കാനുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. നാട്ടുകാരും ഫയർഫോഴ്സും പൊലീസും സംയുക്തമായാണ് കാട്ടുപോത്തിനെ പുറത്തെത്തിക്കാനുള്ള ശ്രമം നടത്തുന്നത്.