ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി പ്രദേശത്ത് അനധികൃതമായി നിര്‍മ്മിച്ചെന്ന് ആരോപിച്ച് മദ്രസ തകര്‍ത്തത്തിനു പിന്നാലെ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് പേര് കൊല്ലപ്പെട്ടു.പോലീസും ജനങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 250 പേര്‍ക്ക് പരിക്കേറ്റു. കലാപകാരികളെ വെടിവയ്ക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി നിര്‍ദ്ദേശം നല്കി. വര്‍ഗീയ സംഘര്‍ഷം വ്യാപിച്ചതോടെ ബൻഭൂല്‍പുരയില്‍ കർഫ്യൂ ഏർപ്പെടുത്തി. വെള്ളിയാഴ്ച സ്കൂളുകള്‍ അടച്ചിടും. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ചെന്ന് ആരോപിച്ച് മുനിസിപ്പല്‍ കോര്പറേഷന് അധികൃതരാണ് വ്യാഴാഴ്ച്ച ബൻഭൂല്‍പുര പോലീസ് സ്റ്റേഷനു സമീപമുള്ള മദ്രസ കെട്ടിടം ബുള്‍ഡോസർ ഉപയോഗിച്ച് തകര്‍ത്തത്. ഇതിനുപിന്നാലെ സ്ത്രീകള്‍ അടക്കമുള്ള സമീപവാസികള്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. നിരവധി വാഹനങ്ങള്‍ കത്തിച്ചു. കലാപത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി മുതിർന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ജനകൂട്ടം പോലീസ് സ്റ്റേഷന് വളഞ്ഞ് കത്തിക്കാന്‍ ശ്രമിച്ചതായും പറയുന്നു.
ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി കൂടുതല്‍ പോലീസിനെയും കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. അതേസമയം, പൊളിച്ച മദ്രസയ്ക്കെതിരെ ഹൈക്കോടതി അന്തിമ വിധി നല്‍കിയിട്ടില്ലെന്ന് പ്രദേശത്തെ കൗണ്‍സിലര്‍ വാദിച്ചു. പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യ ഹർജിയില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യാഴാഴ്ച വാദം കേട്ടിരുന്നു. എന്നാല്‍, കോടതി ഇളവ് അനുവദിച്ചിരുന്നില്ല. ഫെബ്രുവരി 14ന് കേസ് വീണ്ടും പരിഗണിക്കും.