![](https://malayalam.karavaldaily.com/wp-content/uploads/2024/02/image-14.png)
തൃശൂർ: പ്രമാദമായ ചാലക്കുടി വ്യാജ എൽ എസ് ഡി കേസിൽ വമ്പൻ ട്വിസ്റ്റ്. ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കൂട്ടുകാരൻ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നൽകിയത് ഷീലയുടെ അടുത്ത ബന്ധുവായ യുവതിയുടെ കൂട്ടുകാരൻ ആണെന്ന വിവരം പുറത്തുവന്നു. ഷീല സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണ് എക്സൈസിന് വിവരം നൽകിയത്. സംഭവത്തിൽ നാരായണദാസിനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് തൃശൂർ സെഷൻസ് കോടതിയിൽ റിപ്പോര്‍ട്ട് നൽകി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി നാരായണദാസിന് നോട്ടീസ് നൽകി.
ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ 72 ദിവസം ജയിലിലടച്ചത് കേരളത്തിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു. രഹസ്യ വിവരത്തെതുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലായിരുന്നു ബാഗിനകത്ത് ഒളിപ്പിച്ച എൽഎസ്ഡി സ്റ്റാമ്പ് കണ്ടെത്തിയത്. തുടർന്ന് കെമിക്കൽ എക്സാമിനർ നടത്തിയ പരിശോധനയിൽ പിടികൂടിയത് എൽഎസ്ഡി സ്റ്റാമ്പ് അല്ലെന്നു തെളിഞ്ഞു. എന്നാൽ, ഈ പരിശോധനാഫലം എക്സൈസ് സംഘം മറച്ചു വെച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് സംഭവത്തിൽ സമഗ്ര അന്വേഷണം തുടങ്ങിയത്.
ഇതിനിടയിൽ ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തി ലിവിയ ജോസ് ഹൈക്കോടതിയെ സമീപിച്ചു. തന്നെ പ്രതിയാക്കി ബലിയാടാക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരിയും ബംഗളൂരിൽ വിദ്യാർത്ഥിനിയുമാണ് യുവതി. ഷീല സണ്ണിയും മകനും കടബാധ്യത തീർക്കാൻ പത്ത് ലക്ഷം രൂപയും സ്വർണ്ണവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം നൽകുന്നതിനെ താൻ എതിർത്തുവെന്നും ഇതിലുള്ള വിരോധമാണ് ഷീല സണ്ണി തനിക്കെതിരെ വ്യാജ ആരോപണം ഉയർത്തുന്നതിന് പിന്നിലെന്നായിരുന്നു യുവതി അന്ന് പറഞ്ഞത്.