ഇംഫാൽ: വംശീയ കലാപം നടക്കുന്ന മണിപ്പൂരിൽ വീണ്ടും സംഘർഷം. കഴിഞ്ഞദിവസം മേഖലയിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് മരണം സ്ഥിരീകരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റതായിട്ടാണ് വിവരം. ഇംഫാൽ ഈസ്റ്റിലെ ഒരു ഗ്രാമത്തിലാണ് കുക്കി, മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. സുരക്ഷാ വിന്യാസം ശക്തമാക്കിയെന്ന് സർക്കാർ അറിയിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
ആയുധധാരികളായ അക്രമിസംഘം നാട്ടുകാർക്ക് നേരെ വെടിവെക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
പരിക്കേറ്റവരെ ചികിത്സയ്ക്കായി ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ ഒരാൾ ബിജെപിയുടെ യുവജന വിഭാഗത്തിൻ്റെ മുൻ സംസ്ഥാന ഘടകം പ്രസിഡൻ്റ് എം ബാരി ഷാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സംഭവത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ഒരാളെ കാണാതായിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
ഇംഫാൽ വെസ്റ്റ്, കാങ്പോക്പി ജില്ലകളുടെ അതിർത്തിയിൽ രണ്ടുവിഭാഗത്തിലെ സന്നദ്ധപ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായാണ് വിവരം. ഏറ്റുമുട്ടലിനെ തുടർന്ന് കടങ്ങ്ബന്ദ്, കൂട്രുക്, കാങ്ചുപ്പ് എന്നീ ഗ്രാമത്തിലെ ജനങ്ങൾ പലായനം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്.