കൊച്ചി:ഷാരോണ്‍ വധക്കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നല്കിയ ഹര്‍ജിയില്‍ പൊലീസിന് ഹൈക്കോടതി നോട്ടീസ്.ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അദ്ധ്യക്ഷനായ ബെഞ്ച് സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം തേടി. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാല്‍ കേസിന്റെ വിചാരണയും അവിടേക്ക് മാറ്റണം എന്നാവശ്യപ്പെട്ടാണ് ഗ്രീഷ്മ ഹര്‍ജി നല്‍കിയിരുന്നത്.
നിലവിലെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് തനിക്ക് നിയമപരമായ വിചാരണ ഉറപ്പാക്കുന്നില്ലെന്നും ഗ്രീഷമ നല്കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. കേസിലെ മറ്റു പ്രതികളായ അമ്മ സിന്ധു, അമ്മാവൻ നിര്‍മ്മല്‍ കുമാരൻ എന്നിവരാണ് മറ്റ് ഹര്‍ജിക്കാര്‍.
കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് 2022 ഒക്ടോബര്‍ 25 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഷാരോണ്‍ മരണപ്പെട്ടത്. തമിഴ്നാട്ടിലെ പുളുകലിലുള്ള വീട്ടില്‍ വിളിച്ചു വരുത്തിയാണ് ഗ്രീഷ്മ ആണ് സുഹൃത്തായ ഷാരോണിന് വിഷം നല്‍കിയത്.
പാറശ്ശാല പോലീസ് ആദ്യം സ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. എന്നാല്‍ ഷാരോണിന്റെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനായാണ് പ്രതി ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.