കൊല്ലത്ത് അയൽവാസിയുടെ ഗർഭിണിയായ പശുവിനെ മോഷ്ടിച്ചു കടത്തികൊണ്ടുവന്ന് കൊന്ന് ഇറച്ചിയാക്കിയ യുവാവ് പിടിയിൽ. ചിറക്കര ഒഴുകുപാറ തെങ്ങുവിള കോളനിയിലാണ് സംഭവം. പ്രദേശവാസിയായ ജയപ്രസാദിന്റെ ഉടമസ്ഥതയിൽ ഉളള പശുവിനെയാണ് പ്രതി ജയ കൃഷ്ണൻ കടത്തികൊണ്ടു പോയത്. ഇത് ജയകൃഷ്ണൻ തന്നെ തന്റെ സുഹൃത്തിനെ അറിയിച്ചു കറി വക്കുന്ന കാര്യത്തിൽ സഹായവും തേടിയിരുന്നു. എന്നാൽ സഹായം നിരസിക്കുകയും പൊലീസ്
കൺട്രോൾ റൂമിൽ വിവരം ധരിപ്പിക്കുകയും ചെയ്തതാണ് സംഭവം പുറത്തറിയാൻ കാരണം.
രാത്രിയിൽ തന്നെ പരവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലർച്ചെ ജയപ്രസാദിന്റെ ഫാമിലെ ജീവനക്കാരിയെത്തിനോക്കുമ്പോൾ തൊഴുത്തിൽ ഒരു പശുവിനെ കാണാനില്ല. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ജയകൃഷ്ണന്റെ വീടിന്റെ അടുക്കളയിൽ ചത്തനിലയിൽ പശുവിനെ കണ്ടെത്തിയത്. മൃഗീയമായ രീതിയിൽ ചുറ്റിക കൊണ്ട് പശുവിന്റെ തല അടിച്ചു പൊളിക്കുകയും കത്തികൊണ്ട് കുത്തി കീറി മാംസമെടുത്ത നിലയിലായിരുന്നു. ഇറച്ചി കറിവച്ചു കഴിക്കുകയും ചെയ്തിരുന്നു. പിന്നീട് വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പശുവിന്റെ ശവം പോസ്റ്റുമോർട്ടം നടത്തി. പ്രതിയെ പരവൂർ കോടതിയിൽ ഹാജരാക്കി.
കൂടുതൽ അന്വേഷണം നടത്തി മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും ഭാര്യക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതി ജയകൃഷ്ണൻ ലഹരിക്കടിമയാണെന്നും നിരവധി അടിപിടി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്നും നാട്ടുകാർ പറയുന്നു.