ന്യൂഡല്‍ഹി: ലോക്സഭയിലുണ്ടായ സുരക്ഷാ വീഴ്ച്ചയെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ വീണ്ടും നിര്‍ത്തി വച്ചു. ഇരു സഭകളിൽ നിന്നുമായി 15 എംപിമാരെ സസ്പെൻഡ് ചെയ്തു. ഇതിൽ 6 പേർ കേരളത്തില്‍ നിന്നുള്ളവരാണ്. കേരളത്തിൽ നിന്നും
ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ, രമ്യാ ഹരിദാസ്, ഹൈബി ഈഡൻ, വി.കെ. ശ്രീകണ്ഠൻ, ബെന്നി ബഹ്നാൻ എന്നിവര്‍ക്കെതിരെയാണ് നടപടി. കൂടാതെ കനിമൊഴി, ജ്യോതി മണി, ഡെറിക് ഒബ്റിയാൻ എന്നിവരും നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു. ഈ സമ്മേളന കാലത്തേക്കാണ് സസ്പെൻഷൻ.
സുരക്ഷാ വീഴ്ചയെക്കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ വരണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധിച്ചത്. ഇത്തരം സംഭവങ്ങള്‍ പാര്‍ലമെന്റിന്റെ തുടക്കം മുതല്‍ ഉണ്ടാകുന്നതെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.